ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ലക്സറിലെ ഹബീബ്പൂർ കുണ്ടി ഗ്രാമത്തിൽ അത്പാൽ (47), ബസേദി ഖാദറിൽ അജയ് കുമാർ (27) എന്നിവർ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. റൂർക്കിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണാണ് ഏഴുവയസുകാരി അലിയുസ മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഹരിദ്വാറിൽ വെള്ളക്കെട്ടുള്ള സാഹചര്യം ഉണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് (എസ്ഡിഎംഡി) അഡീഷണൽ സെക്രട്ടറി സവിൻ ബൻസാൽ പറഞ്ഞു.
'മൈക്രോവേവ് സാറ്റലൈറ്റ് ഡാറ്റ' സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രളയ ഭൂപടം തയാറാക്കിയതായി അദ്ദേഹം അറിയിച്ചു. പ്രളയ ഭൂപടം ഹരിദ്വാർ ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കിയിട്ടുണ്ട്, ഇത് കൃത്യസമയത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ബാധിത ഗ്രാമങ്ങളായ ലക്സർ, ഭഗവാൻപൂർ, ഹരിദ്വാർ, റൂർക്കി എന്നിവിടങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അവർക്ക് ഭക്ഷണ പാക്കറ്റുകൾ, കുടിവെള്ളം, ദുരിതാശ്വാസ കിറ്റുകൾ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.
ഹരിദ്വാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, സൈന്യം എന്നിവയുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യാഴാഴ്ച ഹരിദ്വാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മണ്ണിടിച്ചിലിനെ തുടർന്ന് സംസ്ഥാനത്തെ പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഋഷികേശ്-കേദാർനാഥ് ദേശീയപാതയിൽ ഖക്ര, നൗഗാവ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
കനത്തമഴ; ഹരിദ്വാറിൽ മൂന്നുപേർ മരിച്ചു
08:54 AM Jul 15, 2023 | Deepika.com