കോഴിക്കോട്: യുവതലമുറയിൽ എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ ഇതു തടയുന്നതിന്റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളുമായി നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്.
സംശയിക്കപ്പെടുന്ന വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ നിലവിൽ സംവിധാനമില്ല. പലപ്പോഴും സംശയത്തിന്റെ ആനുകൂല്യത്തിലാണ് പലരും രക്ഷപ്പെടുന്നത്. അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉണ്ടെങ്കിൽ ഏതുതരം മയക്കുമരുന്നാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനാകും.
ഇത്തരം 1,200 അഡ്വാൻസ്ഡ് ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വാങ്ങുന്നതിനായി സർക്കാർ എക്സൈസ് വകുപ്പിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കിറ്റ് ഒന്നിന് 500 രൂപയാണ് ചെലവ്. ഡ്രഗ് ഡിറ്റക്ഷൻ കിറ്റിന്റെ അഭാവത്തിൽ മയക്കുമരുന്നിനെതിരേ ഫലപ്രദമായ നടപടി സ്വീകരിക്കാൻ കഴിയുന്നില്ലെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി.
മയക്കുമരുന്ന് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞത് 10,000 കിറ്റുകളെങ്കിലും ആവശ്യമാണെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. ചെക്ക്പോസ്റ്റുകളിലടക്കം കിറ്റ് ഉപയോഗിച്ച് മയക്കുമരുന്ന് വേട്ട നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എക്സൈസ് അധികൃതർ.
കേരളത്തിലേക്ക് രാസലഹരി എത്തുന്നത് പ്രധാനമായും കർണാടകയിൽ നിന്നാണ്. ഇവിടെനിന്നു വിദ്യാർഥികൾ അടക്കമുള്ളവരാണ് മയക്കുമരുന്ന് കടത്തുന്നത്. കർണാടകയിൽനിന്നു വാഹനങ്ങളിൽ എത്തുന്ന യാത്രക്കാരിൽ സംശയമുള്ളവരെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ കിറ്റിന്റെ സഹായത്തോടെ പരിശോധിച്ചാൽ ഒട്ടേറെ കേസുകൾ പിടികൂടാനാകുമെന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്.
അടിച്ച "സാധനം' ഏതെന്നറിയാൻ കിറ്റുമായി എക്സൈസ്
06:11 PM Jul 13, 2023 | Deepika.com