ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടുമുതല്‍ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്.ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് 20ല്‍ പരംം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.
കേന്ദ്രതീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹര്‍ജികള്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ലെ ജമ്മു കാഷ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികളില്‍ പറയുന്നു.
ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ വിഷയത്തില്‍ എല്ലാ കക്ഷികളും ഈ മാസം 27നകം മറുപടി നല്‍കണമെന്നും അതിനുശേഷം മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ വിചാരണ സുഗമമാക്കുന്നതിന് രണ്ട് അഭിഭാഷകരെ നോഡല്‍ അഭിഭാഷകരായി കോടതി നിയമിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രത്തിന്റെ പുതിയ സത്യവാംഗ്മൂലം പരിഗണിക്കാനും സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ തങ്ങളുടെ ഹര്‍ജിയില്‍ നിന്ന് പിന്മാറാന് ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിനും ആക്ടിവിസ്റ്റ് ഷെഹ്ല റാഷിദിനും സുപ്രീം കോടതി അനുമതി നല്കി.
2020 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. 2022 ല്‍ യു.യു. ലളിത് വിരമിക്കുന്നതിന് മുമ്പ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റീസുമാരായ എന്‍.വി.രമണയും സുഭാഷ് റെഡ്ഡിയും പിന്നീട് വിരമിച്ചിരുന്നു.
2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ: ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടുമുതല്‍ സുപ്രീംകോടതി പരിഗണിക്കും
03:58 PM Jul 11, 2023 | Deepika.com