ഫ്ലോറിഡ: ഒളിംപിക്സ് മെഡൽ ജേതാക്കൾ അടക്കമുള്ള നിരവധി വനിതാ ജിംനാസ്റ്റിക്സ് താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മുൻ യുഎസ് ജിംനാസ്റ്റിക്സ് ടീം പരിശീലകൻ ലാറി നാസറിന് ജയിലിൽ വച്ച് കുത്തേറ്റു.
ഫ്ലോറിഡയിലെ കോൾമാൻ ജയിലിൽ വച്ച് ഞായറാഴ്ചാണ് സംഭവം നടന്നത്. സഹതടവുകാരന്റെ കുത്തേറ്റ് നാസറിന്റെ നെഞ്ചിലും കഴുത്തിലും പരിക്കേറ്റെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ജയിൽ ജീവനക്കാരുടെ ക്ഷാമം മൂലമുണ്ടായ ശ്രദ്ധക്കുറവാണ് തടവുകാർ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. നാസറിനെ താമസിപ്പിച്ചിരുന്ന ബ്ലോക്കിലെ ജീവനക്കാർ തുടർച്ചയായ മൂന്ന് ഷിഫ്റ്റുകളാണ് ജോലി എടുത്തിരുന്നത്.
മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യുഎസ് ടീമിന്റെ ദേശീയ പരിശീലന കേന്ദ്രമായ ഇന്ത്യാനപ്പൊലിസ് ജിംനാസ്റ്റിക്സ് സെന്റർ എന്നിവടങ്ങളിൽ ഏറെ വർഷങ്ങൾ ജോലി ചെയ്തിട്ടുള്ള നാസർ നൂറിലേറെ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് നേരത്തെ തെളിഞ്ഞിരുന്നു. കേസിൽ കുറ്റസമ്മതം നടത്തിയ നാസറിന് 40 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.
രണ്ട് പതിറ്റാണ്ടോളം താരങ്ങൾക്ക് നേരെ അതിക്രമം നടത്തിയ നാസറിനെതിരായ ആദ്യ മീ ടു വെളിപ്പെടുത്തൽ പുറത്തുവന്നത് 2015-ലാണ്. തുടർന്ന് നിരവധി താരങ്ങൾ ഇയാളുടെ മോശം പെരുമാറ്റത്തെപ്പറ്റി പരാതി നൽകി മുന്നോട്ട് വന്നു. ഒടുവിൽ 2019-ലാണ് നാസർ ശിക്ഷിക്കപ്പെട്ടത്.
യുഎസ് സൂപ്പർതാരവും ഒളിംപിക്സ് ജിംനാസ്റ്റിക്സിലെ ഏറ്റവും വലിയ മെഡൽ നേട്ടക്കാരിൽ ഒരാളുമായ സിമോൺ ബൈൽസ് അടക്കമുള്ളവർ നാസറിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
നൂറിലേറെ യുഎസ് ജിംനാസ്റ്റിക്സ് താരങ്ങളെ പീഡിപ്പിച്ച കോച്ചിന് ജയിലിൽ കുത്തേറ്റു
08:00 PM Jul 10, 2023 | Deepika.com