സ്പീഡ് ത്രിൽസ്, ബട്ട് കിൽസ്..! സംസ്ഥാനത്തെ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ

12:45 PM Jul 01, 2023 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ മുതൽ പ്രാബല്യത്തിൽ. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മായിരിക്കും ഇന്നു മുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.

ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് ഒമ്പത് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ 110 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 100, മറ്റ് ദേശീയപാത, നാലുവരി സംസ്ഥാനപാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ 95 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, നാലുവരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

ചരക്ക് വാഹനങ്ങളുടെ വേഗപരിധി ആറുവരി, നാലുവരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 14ന് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ജൂലൈ ഒന്ന് മുതൽ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചത്. ഇതനുസരിച്ചാണ് വിജ്ഞാപനം ഇറക്കിയത്.