തിരുവനന്തപുരം: ഉന്നത സിപിഎം നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ പത്രാധിപ സമിതി അംഗം ജി. ശക്തിധരൻ.
സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആരോപണം ഉന്നയിച്ചത്.
തിരുവനന്തപുരം മുതൽ ടൈംസ് സ്ക്വയർ വരെ പ്രശസ്തനായ നേതാവാണ് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു.
കൊച്ചി കലൂരിലെ ഓഫീസ് മുറിയിൽ വച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35,000 രൂപയാണ് ഉണ്ടായിരുന്നത്.
തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചതെന്നും നിലവിലെ ഒരു മന്ത്രിയുടെ കാറിൽ കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻ ആരോപിച്ചു.
കോവളത്ത് വെച്ച് ഇതേ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി 20 ലക്ഷം രൂപ കൈമാറിയെന്നും ആരോപണമുണ്ട്.
ഇതിൽ ഒരു കവർ പാർട്ടി സെന്ററിൽ ഏൽപ്പിച്ചെന്നും സമാനതുകയുള്ള ഒരു കവർ നേതാവ് കൊണ്ടുപോയെന്നും ശക്തിധരൻ കുറിച്ചു.
"ഉന്നത സിപിഎം നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി കൈക്കൂലി വാങ്ങി'
11:35 PM Jun 26, 2023 | Deepika.com