തിരുവനന്തപുരം: ജനവാസ- കൃഷി മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നും ഈ പ്രദേശത്തിന്റെ സംരക്ഷണച്ചുമതല സംസ്ഥാനത്തിനു കൈമാറണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
ആവശ്യമെങ്കിൽ ഇനിയും കേന്ദ്രസർക്കാരിനെ സമീപിക്കും. വനമേഖലയിലുൾപ്പെട്ട 9107 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്നത്. കരടു വിജ്ഞാപനത്തിന്റെ കാലാവധി മാർച്ച് നാലിനു സമാപിക്കും.
അന്തിമ വിജ്ഞാപനം വൈകുന്നതു തമിഴ്നാടിന്റെ റിപ്പോർട്ട് വൈകുന്നതിനാലാണെന്നും കെ.സി. ജോസഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ചു സംസ്ഥാനം കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയിരുന്നത്. ജനവാസ മേഖലയേയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗൻ: ജനവാസമേഖല ഉൾപ്പെടുത്തില്ലെന്നു മുഖ്യമന്ത്രി
04:57 AM Mar 01, 2017 | Deepika.com