തിരുവനന്തപുരം: കടുത്ത വരൾച്ചയെത്തുടർന്നു സംസ്ഥാനത്ത് 30,350 ഹെക്ടർ കൃഷിനാശമുണ്ടായതായി കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ നെൽകൃഷി നശിച്ചതെന്നും മന്ത്രി അറിയിച്ചു.
തൃശൂർ ജില്ലയിൽ 1071 ഹെക്ടർ സ്ഥലത്തെ നെല്ലാണു നശിച്ചത്. ഹെക്ടറിന് 13, 500 രൂപ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചതായും മുരളി തിരുനെല്ലിയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നൽകിയിട്ടുണ്ടെന്നു വ്യവസായമന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. എച്ച്എൻഎലിനെ പൊതുമേഖലയിൽത്തന്നെ നിലനിർത്തണമെന്നാണ് ആവശ്യം. കന്പനിയുടെ കടബാധ്യത തീർക്കാൻ 100 കോടി രൂപ അടിയന്തരമായി അനുവദിക്കണം.
ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ യന്ത്രങ്ങൾ സ്ഥാപിച്ച് എച്ച്എൻഎൽ നവീകരിക്കാൻ 450 കോടി രൂപ വേണ്ടിവരുമെന്നാണു കണക്കാക്കിയിട്ടുള്ളതെന്നും സി.കെ. ആശയുടെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.
വരൾച്ച: സംസ്ഥാനത്ത് 30,350 ഹെക്ടർ കൃഷിനാശം
04:57 AM Mar 01, 2017 | Deepika.com