തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ആരംഭിക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. സംസ്ഥാനത്തു പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന 15 ജലവൈദ്യുത പദ്ധതികളെപ്പറ്റി വൈദ്യുതി മന്ത്രി നിയമസഭയിൽ നൽകിയ ഉത്തരത്തിൽ അതിരപ്പിള്ളിയെയും ഉൾപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കത്തു നൽകിയത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കരുതെന്നു നേരത്തെ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നതാണ്. പദ്ധതി നടപ്പാക്കിയാൽ ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമെന്ന വസ്തുത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പദ്ധതിയെ യുഡിഎഫ് എതിർത്തത്. കസ്തൂരി രംഗൻ റിപ്പോർട്ടും ഗാഡ്ഗിൽ റിപ്പോർട്ടും പദ്ധതിക്ക് എതിരാണ്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിതശേഷി കണക്കാക്കിയിട്ടുള്ളത് 163 മെഗാവാട്ടാണ്. നേരത്തെ 300 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയിരുന്നതെങ്കിൽ ഇന്നത് 1500 കോടി രൂപയോളം വരും. അതിനാൽ പദ്ധതി ലാഭകരമല്ല. പദ്ധതി നടപ്പായാൽ ഏതാണ്ട് 140 ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകും. അപൂർവ്വ ഇനം പക്ഷിമൃഗാദികളുടെയും, മൽസ്യങ്ങളുടെയും സസ്യജാലങ്ങളുടെയും കലവറയായ മേഖലയുടെ ജൈവവൈവിധ്യത്തെ പദ്ധതി സാരമായി ബാധിക്കും.
812 ലക്ഷത്തോളം ടൂറിസ്റ്റുകളെത്തുന്ന അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം ഇല്ലാതാകും. അത് ടൂറിസം വ്യവസായത്തിന് ദോഷകരമാകും. അതിരപ്പിള്ളി വനമേഖലയിൽ പാർക്കുന്ന കാടർ വിഭാഗത്തെ ദോഷകരമായി ബാധിക്കുമെന്നും രമേശ് ചെന്നിത്തലയുടെ കത്തിൽ പറയുന്നു.
അതിരപ്പിള്ളി പദ്ധതി : പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു കത്തു നൽകി
04:25 AM Mar 01, 2017 | Deepika.com