തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി സ്വയംപര്യാപ്തമാക്കാൻ കഴിയുന്ന പദ്ധതികളെല്ലാം സർക്കാർ നടപ്പിലാക്കുമെന്നും അതിരപ്പിള്ളി പദ്ധതിയും പരിഗണനയിലുണ്ടെന്നും മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. എൻ.ഷംസുദീന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാലവർഷത്തിന്റെ കുറവുകാരണം ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 45 ശതമാനം കുറവുവന്നു. ഇതുകാരണം വേനൽക്കാലത്തു പ്രതിദിനം ശരാശരി 100 ലക്ഷം യൂണിറ്റ് വൈദ്യുതി കമ്മി ഉണ്ടാകുമെന്നാണ് കരുതുന്നത്.
2016-17 കാലയളവിൽ 24,0650 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗമാണു കണക്കാക്കുന്നത്. ഇതിൽ 70000 ലക്ഷം യൂണിറ്റ് കേരളത്തിലെ ജലവൈദ്യുത പദ്ധതികളിൽ നിന്നാണു ലക്ഷ്യമിട്ടിരുന്നത്. സംഭരണികളിലെ നീരൊഴുക്കു കുറഞ്ഞതോടെ 32000 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമേ ലഭിക്കൂ.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു സംസ്ഥാനത്തിനു പുറത്തുനിന്നു വൈദ്യുതി എത്തിക്കാൻ ദീർഘകാല, ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. 865 മെഗാ വാട്ടിന്റെ ദീർഘകാല കരാറും 300 മെഗാ വാട്ട് റൗണ്ട് ദി ക്ലോക്ക് അടിസ്ഥാനത്തിലും 100 മെഗാ വാട്ട് പീക്ക് സമയത്തും ഹ്രസകാല കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മാർച്ചു മുതൽ ലഭിക്കേണ്ട 200 മെഗാ വാട്ട് ഹ്രസകാല കരാറനുസരിച്ചു വൈദ്യുതി കൊണ്ടുവരാനുള്ള ഇടനാഴിയും ലഭിച്ചിട്ടുണ്ട്.
മാർച്ചിൽ വൈകുന്നേരം ആറു മണി മുതൽ 12 മണിക്കൂർ 85 മെഗാ വാട്ട് വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ ഇടനാഴിയും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് വിപുലമായ ബോധവൽക്കരണ കാംപെയ്ൻ സർക്കാർ ആലോചനയിലാണ്. കാലവർഷത്തിലുണ്ടായ കുറവ് വൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗോ, പവർ കട്ടോ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എം.എം. മണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി : പരിഗണനയിലുണ്ടെന്ന് എം.എം. മണി
04:14 AM Mar 01, 2017 | Deepika.com