തിരുവനന്തപുരം: ക്രമസമാധാന തകർച്ചയ്ക്കും വിലക്കയറ്റത്തിനും എതിരേ സർക്കാരിനെതിരേ ഉയരുന്ന ജനരോഷത്തിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് അതിരപ്പിള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ടു വരുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടു പോയാൽ സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരും.
ഇതിനു കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കാൻ ആവശ്യമായ ജലലഭ്യത ഇല്ല. പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാനാകില്ല. വൈദ്യുതി ഉൽപാദനചെലവ് കണക്കാക്കിയതിലും വളരെ കൂടുതലാകും. പൊതുവെ സമൂഹത്തിന് കോട്ടമായിത്തീരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ വൈദ്യുതിബോർഡിലെ കോണ്‍ട്രാക്ടേഴ്സ് ലോബിക്കു മാത്രമാണു നേട്ടം.
സിപിഎം നേതാക്കൾ പ്രതികളായ കേസുകളിൽ ശക്തവും നിഷ്പക്ഷവുമായ നിലപാടുകൾ എടുത്തതിനാലാണ് ഡിജിപി സെൻകുമാറിനെ മുഖ്യമന്ത്രി എതിർക്കുന്നത്.
സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന സിപിഐ ഉൾപ്പടെയുള്ളവരെ ബിജെപിയെ സഹായിക്കുന്നവരായി ചിത്രീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്.
അക്ഷരാർഥത്തിൽ സിപിഎം-ബിജെപി നേതൃത്വം പരസ്പര സഹകരണ സംഘം പോലെ ഒത്തുകളിക്കുകയാണ്. ഇരുനേതൃത്വവും അന്യോനം അണികളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നു.
അണികളെ രക്തസാക്ഷികളും ബലിയാടുകളുമാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപി- സിപിഎം നേതൃത്വങ്ങൾ ശ്രമിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോയാൽ ശക്തമായ സമരമെന്നു വി.എം. സുധീരൻ
04:14 AM Mar 01, 2017 | Deepika.com