തലശേരി: സൗമ്യ വധക്കേസിനു സമാനമായ തരത്തിൽ പതിനാറുകാരിയെ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ പീഡിപ്പിച്ച കേസിൽ പ്രതിയെ വിവിധവകുപ്പുകൾ പ്രകാരം 10 വർഷം കഠിനതടവിനും 82,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.
പേരാവൂർ സ്വദേശി സാബു (48) വിനെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചത്. 376ാം വകുപ്പു പ്രകാരം അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒൻപതു മാസംകൂടി തടവും, 354 വകുപ്പു പ്രകാരം രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ എട്ടുമാസം തടവും, 324 വകുപ്പ് പ്രകാരം മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഏഴുമാസം തടവും 427 വകുപ്പു പ്രകാരം ആറുമാസം തടവും രണ്ടായിരം രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ 75,000 രൂപ പീഡനത്തിനിരയായ പെൺകുട്ടിക്കു നൽകാനും വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2008 ൽ മലബാർ എക്സ്പ്രസ് ട്രെയിനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം കുറുമാത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയാണ് അംഗപരിമിതനായ പ്രതിയുടെ ക്രൂരപീഡനത്തിനിരയായത്. കണ്ണൂരിൽനിന്നു ട്രെയിനിലെ വനിതാ കന്പാർട്ട്മെന്റിൽ കയറിയ പ്രതി കമ്പാർട്ട്മെന്റിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു.
കമ്പാർട്ട്മെന്റിലെ ഇരുസീറ്റുകൾക്കുമിടയിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ചുണ്ടും കൈയും കാലുമുൾപ്പെടെ കടിച്ചുപറിച്ച പ്രതി കമ്പാർട്ട്മെന്റിലെ മറ്റു സ്ത്രീകളേയും ഉപദ്രവിച്ചു.
ഇതിനിടയിൽ പെണ്‍കുട്ടിയുടെ അമ്മ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിൽ തൂങ്ങിക്കിടന്നു തൊട്ടടുത്ത കമ്പാർട്ട്മെന്റിലുള്ളവരോട് സഹായമഭ്യർഥിച്ചു.
ഇതോടെ തൊട്ടടുത്ത കമ്പാർട്ട്മെന്റിൽനിന്നു യാത്രക്കാരെത്തുകയും പെണ്‍കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.അവശനിലയിലായ പെൺകുട്ടിയെ ഷൊർണൂർ റെയിൽവേ ആശുപത്രിയിലും തുടർന്നു പത്തനംതിട്ട ആശുപത്രിയിലും രണ്ടുമാസത്തോളം ചികിത്സിച്ചിരുന്നു.
കണ്ണൂർ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് വീണ്ടും ജയിലിലാകുകയായി.
ട്രെയിനിൽ പീഡനം: പ്രതിക്കു 10 വർഷം കഠിന തടവ്
04:14 AM Mar 01, 2017 | Deepika.com