കോട്ടയം: സമരമാണെങ്കിലും ജീവിതമാണെങ്കിലും റോഷി അഗസ്റ്റിൻ എംഎൽഎയ്ക്കു നടപ്പ് പുത്തരിയല്ല. തുടർച്ചയായി 31 വർഷം മലയാറ്റൂർ പള്ളിയിലേക്കു കാൽനടയാത്ര നടത്തിയ റോഷി, ഇടുക്കിയിൽ ഒരു മെഡിക്കൽ കോളജും നടന്നു നേടി.
10-ാ ക്ലാസിൽ പഠിക്കുന്പോഴാണ് റോഷി അഗസ്റ്റിൻ ആദ്യമായി മലയാറ്റൂർ പള്ളിയിലേക്കു നടന്നു പോയത്. പിന്നീട്, എല്ലാ വർഷവും മാർച്ച്-ഏപ്രിൽ മാസത്തിൽ തീർഥാടക സംഘത്തിനൊപ്പം നൂറു കിലോമീറ്ററോളം ദൂരം നടന്നു പോകുന്നത് ജീവിതവ്രതമാക്കി. രാഷ്ട്രീയത്തിൽ എത്തിയതോടെ നടപ്പ് ഒരു സമരായുധവുമാക്കി. യൂത്ത് ഫ്രണ്ട് രാമപുരം മണ്ഡലം പ്രസിഡന്റായിരിക്കെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിരവധി പദയാത്രകളാണു റോഷി നടത്തിട്ടുള്ളത്. കെഎസ്സി-എം സംസ്ഥാന പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത ശേഷം പി.ടി. ചാക്കോയുടെ സ്മൃതിമണ്ഡപത്തിൽനിന്നു കോട്ടയത്തേക്ക് 33 കിലോമീറ്റർ ദൂരം കാൽനടയായി എത്തിയപ്പോൾ റോഷിക്കൊപ്പം 330 വിദ്യാർഥികളാണ് ഒപ്പമുണ്ടായിരുന്നത്.
യൂത്ത് ഫ്രണ്ട് നേതാവായിരിക്കെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 1,150 കിലോമീറ്റർ ദൂരം 43 ദിവസം കൊണ്ടാണ് റോഷി നടന്നത്. കൊച്ചിയിലും ഇടുക്കിയിലും മെഡിക്കൽ കോളജ് എന്ന ആവശ്യവുമായാണ് അന്നു റോഷി നടന്നത്. ഇടുക്കി ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഷിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയും ഏറെ ശ്രദ്ധ നേടിയിരുന്നു.
മുൻ പദയാത്രകളിൽനിന്നു വ്യത്യസ്തമായി ഇത്തവണത്തെ കാലാവസ്ഥയാണ് ഏറെ പ്രതികൂലമായി നിൽക്കുന്നത്. പകൽ സമയത്തെ കടുത്ത ചൂടും രാത്രിയിലെ കൊടിയ തണുപ്പും ഇത്തവണ യാത്ര ഏറെ ദുഷ്കരമാക്കും. എങ്കിലും പോരാട്ടവീര്യത്തിൽ ഈ പ്രതിസന്ധികളെല്ലാം മറികടക്കാനാവുമെന്നാണു റോഷി പ്രതീക്ഷിക്കുന്നത്.
ഇത്തരത്തിൽ റോഷി നടത്തിയ പദയാത്രകളെല്ലാം വൻ വിജയമായ സാഹചര്യത്തിലാണു കസ്തൂരിരംഗൻ വിഷയത്തിൽ പദയാത്ര നടത്താനായി കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണിയും വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫും ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസും വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയും ഈ കാൽനട ജാഥയ്ക്കായി റോഷിയെത്തന്നെ നിയോഗിച്ചത്.
കാര്യം നടക്കാൻ റോഷി നടക്കും, മടിയില്ലാതെ!
10:56 PM Feb 26, 2017 | Deepika.com