ആലുവ: പിതൃമോക്ഷ പ്രാപ്തിക്കായി ഭക്തലക്ഷങ്ങൾ ഇന്നലെ പെരിയാറിൽ മുങ്ങി ബലിതർപ്പണം നടത്തി. പെരിയാറിന്റെ ഇരുകരകളിലും ഇന്നലെ വെെകുന്നേരം വരെ തർപ്പണ ചടങ്ങുകൾ തുടർന്നു.അമാവാസി വാവായതിനാൽ ഉച്ചവരെ തർപ്പണം തുടരും.
ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം നഗരസഭയും തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്വൈതാശ്രമവും ചേർന്ന് ഏർപ്പെടുത്തിയിരുന്നു. ഇന്നലെ പുലർച്ചെയായതോടെ മണപ്പുറം മാത്രമല്ല, നഗരവും ജനസാഗരമായിരുന്നു.
ഭക്തജനങ്ങളുടെ സൗകര്യാർഥം ആലുവയിലേക്ക് സ്പെഷൽ ട്രെയിൻ, കെഎസ്ആർടിസി ബസുകളും ഉണ്ടായിരുന്നു.മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ തന്ത്രി ചേന്നാസ് മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി മുല്ലപ്പിള്ളി മനയ്ക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ നടന്ന പൂജകൾക്ക് ശേഷമാണ് മണപ്പുറത്തെ തർപ്പണ ചടങ്ങുകൾ ആരംഭിച്ചത്.
ഇക്കുറി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് ബലിതർപ്പണ സൗകര്യമൊരുക്കിയിരുന്നു.അദ്വൈതാശ്രമത്തിൽ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ധർമവൃത സ്വാമി, ശ്രീനാരായണപ്രസാദ് തന്ത്രികൾ, ബ്രഹ്മചാരി വിശ്വംഭരൻ എന്നിവരും കാർമികരായിരുന്നു.
പെരിയാറിൽ ഭക്തലക്ഷങ്ങൾ തർപ്പണം നടത്തി
12:46 AM Feb 26, 2017 | Deepika.com