ചങ്ങനാശേരി: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുമെന്ന ജീവനക്കാരുടെ ആശങ്ക ചർച്ചയിലൂടെ സർക്കാർ പരിഹരിക്കണമെന്ന് ജനതാദൾ(യു) ദേശീയസെക്രട്ടറി എം.വി.ശ്രേയാംസ്കുമാർ. ചങ്ങനാശേരിയിലാരംഭിച്ച കേരള എൻജിഒ സെന്റർ 39-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ഭരണസംവിധാനത്തിലെ കാര്യക്ഷമത ഉറപ്പാക്കുമെന്നും മാറ്റങ്ങൾ നേരിടുന്നതിന് ഭരണപരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണരംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം ഒഴിവാക്കാൻ സർക്കാരും ഉദ്യോഗസ്ഥരും പരസ്പര വിശ്വാസത്തോടെ നീങ്ങണം. കേരളത്തെ നേട്ടങ്ങളിലേക്ക് നയിച്ചതിൽ ഇ.എം.എസ്,സി.അച്യുതമേനോൻ,കെ.കരുണാകരൻ തുടങ്ങിയ നേതാക്കൾ നൽകിയ സേവനങ്ങൾ മഹത്തരമാണ്.ഇവർക്ക് ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായിരുന്നു.
ഭരണമാറ്റമുണ്ടാകുന്പോൾ എതിർ യൂണിയനിൽപ്പെട്ടവരെ വിദൂരത്തേക്ക് സ്ഥലംമാറ്റുന്ന പ്രവണത അനാരോഗ്യകരമാണ്.
ഇതിനായി ഭരണതലത്തിൽ സമ്മർദം ചെലുത്തുന്ന രീതി ട്രേഡ് യൂണിയനുകൾ ഒഴിവാക്കണമെന്നും ശ്രേയംസ്കുമാർ കൂട്ടിച്ചേർത്തു. കേരള എൻജിഒ സെന്റർ സംസ്ഥാന പ്രസിഡന്റ് മനോജ് ടി.സാരംഗ് അധ്യക്ഷത വഹിച്ചു. ജെഡിയു സെക്രട്ടറി ജനറൽ ഷെയ്ക്ക് പി.ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജെഡിയു സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, ദേശീയസമിതിയംഗം ചാരുപാറ രവി, പനവൂർ നാസർ, എസ്.സുനിൽകുമാർ, ബെന്നി സി.ചീരഞ്ചിറ, ബി.സജി പിളള എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ജെഡിയു ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണം: ശ്രേയാംസ്കുമാർ
12:37 AM Feb 26, 2017 | Deepika.com