ചെറുതോണി: ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുരിക്കാശേരി പൂമാംകണ്ടം ഐപിസി എബനേസർ പള്ളിയിൽ നടക്കും. മുരിക്കാശേരി പാറസിറ്റിയിൽ മുളഞ്ഞനാനിയിൽ ജീവന്റെ ഭാര്യ ഷെബിൻ(28) ആണ് ദുരൂഹസാഹചര്യത്തിൽ സലാലയിൽ കൊല്ലപ്പെട്ടത്.
ഷെബിൻ ഒരുവർഷംമുന്പാണ് ഭർത്താവിനൊപ്പം സലാലയിൽ ജോലിയിൽ പ്രവേശിച്ചത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പാസായ ജീവൻ ആറുവർഷത്തോളമായി ഇവിടെ ഒരു ഹോട്ടലിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ 16-ന് രാവിലെ എട്ടോടെയാണ് കൊലപാതകം നടന്നത്.ജീവനെ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ജീവന്റെ സുഹൃത്തുക്കൾവഴിയാണ് ഇവരുടെ വീടുകളിൽ അറിഞ്ഞത്. . പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകൊടുത്ത ഷെബിന്റെ മൃതദേഹം ഇന്ന് പുലർച്ചെ ആറിന് നെടുന്പാശേരിയിലെത്തും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പറയുന്നു. 2013 ഫെബ്രുവരി നാലിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. പെരുന്പാവൂർ പൂവത്തുംകുഴിയിൽ തന്പി - ഏലിക്കുട്ടി ദന്പതികളുടെ മൂത്തമകളാണ് ഷെബിൻ.
ഒമാനിൽ കൊല്ലപ്പെട്ട മലയാളി നഴ്സിന്റെ സംസ്കാരം ഇന്ന്
12:37 AM Feb 26, 2017 | Deepika.com