ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയതു കാമുകിയുമായുള്ള ആഡംബരജീവിതത്തിനു പണം കണ്ടെത്താനാണെന്നു പൾസർ സുനിയുടെ മൊഴി. ദൃശ്യങ്ങൾ പുറത്താക്കുമെന്നു നടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യം. മുൻപ് ഇത്തരത്തിൽ ചില നടികളെ ബ്ലാക്മെയിൽ ചെയ്തു പണം സന്പാദിച്ചിരുന്നെന്നും ഇയാൾ മൊഴി നൽകിയതായി പോലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഈവിധം ബ്ലാക്മെയിൽ ചെയ്തു പണം തട്ടിയ നടികളുടെ പേരുകൾ സുനി പോലീസിനോട് വെളിപ്പെടുത്തിയതായും അറിയുന്നു. എന്നാൽ, ഇവരാരും പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. ബ്ലാക്മെയിൽ ചെയ്തു ലഭിക്കുന്ന പണം തന്റെ കാമുകിയുടെ കൈവശമാണു സുനി നൽകിയിരുന്നത്. കാമുകിയെ കൂടാതെ എറണാകുളത്തു വസ്ത്രവില്പന സ്ഥാപനം നടത്തുന്ന ആലപ്പുഴ സ്വദേശിനിയുമായും സുനിക്കു ബന്ധമുണ്ട്. ഇവരുമായും സുനിക്കു പണമിടപാടുകളുണ്ടായിരുന്നു.
നടിയെ ഉപദ്രവിച്ച സംഭവത്തിൽ സിനിമാമേഖലയിൽനിന്നുള്ളവർക്കോ തന്റെ കാമുകിക്കോ ആലപ്പുഴ സ്വദേശിനിയായ സ്ത്രീക്കോ ഒരു പങ്കുമില്ലെന്നാണ് സുനി ആവർത്തിച്ചു പോലീസിനോടു പറഞ്ഞത്. സുനിയുടെ കാമുകിയെയും സുഹൃത്തായ സ്ത്രീയെയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണു വിവരം.
സംഭവദിവസം ദേശീയപാതയിൽ നെടുന്പാശേരി അത്താണിയിൽ വച്ചു കാറിൽ അതിക്രമിച്ചു കയറിയ സുനിയുടെ കൂട്ടാളികൾ നടിയെ ഉപദ്രവിക്കാതെ എറണാകുളത്തെത്തിക്കുകയായിരുന്നു. ഇവിടെനിന്നാണു മുഖം തുവാലകൊണ്ടു മറച്ചു മുഖ്യപ്രതി പൾസർ സുനി കാറിൽ കയറിയത്. സുനിയുടെ മുഖം വ്യക്തമാക്കാതെ ഉപദ്രവിക്കുന്ന ചിത്രങ്ങൾ പകർത്താനായിരുന്നു ആദ്യശ്രമം.
എന്നാൽ പിടിവലിക്കിടയിൽ മുഖത്തണിഞ്ഞ തുവാല അഴിഞ്ഞുവീണു. മുൻപരിചയക്കാരനായ പൾസർ സുനിയെ നടി തിരിച്ചറിയുകയുംചെയ്തു. ഉപദ്രവിക്കരുതെന്നു കരഞ്ഞു പറഞ്ഞപ്പോൾ ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കുന്നതാണു നല്ലതെന്നുമായിരുന്നു സുനിയുടെ മറുപടി.
പണമാണ് ആവശ്യമെങ്കിൽ അതു ഞാൻ തന്നാൽ പോരേയെന്നു നടി ചോദിച്ചെങ്കിലും നിങ്ങളെ മോശക്കാരിയായി ചിത്രീകരിക്കാൻ ഒരു സ്ത്രീ നൽകിയ ക്വട്ടേഷനാണ് ഇതെന്നു പറഞ്ഞ് ഉപദ്രവം തുടരുകയായിരുന്നു. ഇതെല്ലാം കൂട്ടാളി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
മണിക്കൂറുകറോളം നഗരത്തിലൂടെ ചുറ്റിക്കറങ്ങി നടിയെ ഉപദ്രവിച്ചു ചിത്രങ്ങൾ പകർത്തിയശേഷമാണു മോചിപ്പിച്ചത്. നടിയെ ഭയപ്പെടുത്താനും കൂടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുമായിരുന്നു ക്വട്ടേഷനെന്നു പറഞ്ഞതെന്നാണു സുനി പോലീസിനു നൽകിയ മൊഴി.
പണം തരാൻ തയാറാണെന്ന് നടി തന്നെ സമ്മതിച്ച സ്ഥിതിക്ക് അക്രമിസംഘം പിറ്റേദിവസം തമ്മനത്തെ ഫ്ളാറ്റിൽ കാണാമെന്നു പറഞ്ഞാണു പിരിഞ്ഞത്. എന്നാൽ ക്രൂരമായ ഉപദ്രവത്തിൽ പകച്ചുപോയ നടി, നടനും സംവിധായകനുമായ ലാലിന്റെ വീട്ടിൽ അഭയം തേടി വിവരങ്ങളറിയിച്ചതോടെ സംഭവത്തിന്റെ ഗതിമാറി.
നടിയുടെ കാർ ഡ്രൈവർ മാർട്ടിനെ പിടികൂടിയതോടെ അക്രമിസംഘത്തിൽപ്പെട്ടവരെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചു. ഇതോടെ പൾസർ സുനിയും സംഘവും മുങ്ങി. കൂട്ടുപ്രതികളിൽ പലരെയും പോലീസ് പിടികൂടിയതോടെ ഒളിവിലുണ്ടായിരുന്ന സുനിയും വിജീഷും കീഴടങ്ങാൻ നിർബന്ധിതരായി. എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാനെത്തിയ ഇരുവരെയും കോടതിമുറിയിൽനിന്നു ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടുകയുംചെയ്തു.
ബ്ലാക്മെയിൽ ചെയ്ത നടിമാരുടെ വിവരങ്ങൾ സുനി വെളിപ്പെടുത്തി
02:26 AM Feb 25, 2017 | Deepika.com