തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി.എം. മനോഹരന്റെ കാലാവധി മേയ് രണ്ടിന് അവസാനിക്കും. പുതിയ ചെയർമാനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു.
പുതിയ ചെയർമാനായി അപേക്ഷ സമർപ്പിക്കാൻ പ്രത്യേക യോഗ്യതകളൊന്നും സർക്കാർ നിഷ്കർഷിച്ചിട്ടില്ല. എൻജിനിയറിംഗ്, മാനേജ്മെന്റ്, ഇക്കണോമിക്സ്, നിയമം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചവർക്കു ചെയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാം. അഞ്ചു വർഷമാണു കാലാവധി. ഇതിനിടെ 65 വയസ് പൂർത്തിയായാൽ പിന്നീടു തുടരാൻ കഴിയില്ല.
പ്രതിമാസം 2.25 ലക്ഷം രൂപയാണു വേതനം. സർവീസിൽ നിന്നു വിരമിച്ചവർക്കു പെൻഷൻ തുക കഴിച്ചുള്ള തുകയാകും വേതനമായി ലഭിക്കുക. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരിൽനിന്നു ചെയർമാനെ കണ്ടെത്താനുള്ള ഇന്റർവ്യു അടക്കമുള്ള നടപടിക്രമങ്ങൾ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ തെരഞ്ഞെടുപ്പു സമിതി ആരംഭിക്കും. ഹൈക്കോടതി ജഡ്ജിയെ കൂടാതെ സംസ്ഥാന ചീഫ് സെക്രട്ടറി, സെൻട്രൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ എന്നിവരാണു സമിതിയിലുള്ളത്. ഇന്റർവ്യു വഴി തെരഞ്ഞെടുക്കുന്നവരിൽ രണ്ടു പേരുടെ പട്ടിക സമിതി സർക്കാരിനു കൈമാറും. ഇതിൽ ചെയർമാനായി ഒരാളെ നിയമിക്കുന്നതിലുള്ള അന്തിമ തീരുമാനം സംസ്ഥാന മന്ത്രിസഭാ യോഗമാണു കൈക്കൊള്ളുക. മേയ് രണ്ടിനു പുതിയ ചെയർമാൻ ചുമതലയേൽക്കും.
വൈദ്യുതി റെഗുലേറ്ററി കമ്മീഷനു പുതിയ ചെയർമാനെ തേടി സർക്കാർ
02:26 AM Feb 25, 2017 | Deepika.com