അടൂർ: വീൽചെയറിൽ കഴിഞ്ഞിരുന്ന പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ എൻജിനിയറിംഗ് ബിരുദധാരിയായ മകനെ കോടതി റിമാൻഡു ചെയ്തു. അടൂർ ആനന്ദപ്പള്ളി കോട്ടവിളയിൽ ടി.തോമസിനെ (64) കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ ഐസക് തോമസിനെ (23)യാണ് ഇന്നലെ റാന്നി ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് മുന്പാകെയാണ് ഹാജരാക്കി റിമാൻഡു ചെയ്തത്.
മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് മറിയാമ്മ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച തോമസിന്റെ സംസ്കാരം ഇന്ന് മൂന്നിന് ആനന്ദപ്പള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
ബുധനാഴ്ച രാത്രിയാണ് ആനന്ദപ്പള്ളിയിലെ വീട്ടിൽ തോമസ് കൊല്ലപ്പെട്ടത്. തടസം പിടിക്കാനെത്തിയ മറിയമ്മയ്ക്കും മകന്റെ ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. റാസൽഖൈമയിൽ ഉദ്യോഗസ്ഥനായിരുന്ന തോമസ് അപകടത്തിൽ പരിക്കേറ്റ് നട്ടെല്ലിനു ക്ഷതമേറ്റ് അരയ്ക്കുതാഴെ തളർന്ന അവസ്ഥയിലായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഐസക്കിന്റെ സഹോദരിയുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നീങ്ങിയതെന്നു പോലീസ് പറയുന്നു. തർക്കം രൂക്ഷമായപ്പോൾ മാതാവ് മറിയാമ്മ ഇടപെട്ടു. തുടർന്ന് മാതാവിനെയാണ് ഐസക് ആദ്യം ആക്രമിച്ചത്. ബഹളം കേട്ട് തോമസ് മകനെ ശാസിച്ചു. ഇതോടെ തോമസിനു നേരെ മകൻ തിരിഞ്ഞു. കൈയിലിരുന്ന കത്തി ഉപയോഗിച്ച് തോമസിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറിയാമ്മയുടെ കഴുത്തിനാണ് കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ കഴിയുന്ന ഇവരെ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. പന്തളം സിഐയുടെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.
പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ റിമാൻഡിൽ
01:35 AM Feb 25, 2017 | Deepika.com