തൃശൂർ: കർഷക പെൻഷനും കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള ധനസഹായവും ഉടൻ വിതരണം ചെയ്യുമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. രാമനിലയത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക പെൻഷനുള്ള മാനദണ്ഡം പരിഷ്കരിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗം അംഗീകരിക്കും.
രണ്ടര ഏക്കർ സ്ഥലത്തു പത്തു വർഷമായി കൃഷിചെയ്യുന്ന അറുപത് വയസ് തികഞ്ഞവർക്കാണ് പെൻഷൻ ലഭിക്കുക. ധനവകുപ്പിന്റെ എതിർപ്പു മറികടന്ന് മുൻ സർക്കാർ തയാറാക്കിയ മാനദണ്ഡത്തിലൂടെ പെൻഷൻ പട്ടികയിൽ അനർഹർ കയറിക്കൂടി. ഇതാണ് കുടിശികയുണ്ടാകാൻ കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.
നെൽകൃഷി നശിച്ച കർഷകർക്കു ഹെക്ടറിന് 13,500 രൂപ നിരക്കിൽ ധനസഹായം നൽകും. തൃശൂർ ജില്ലയിലെ കൃഷിനാശമുണ്ടായ കർഷകർക്കായി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാലാവസ്ഥവ്യതിയാനം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് സർക്കാർ ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷയായ 12,500 രൂപയും കർഷകർക്കു നൽകും. ഒരു ഹെക്ടറിനാണ് ഈ തുക.
30,000 ഹെക്ടർ സ്ഥലത്താണ് ഇക്കുറി കൃഷിനാശം ഉണ്ടായത്. ഇതിൽ 27,000 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി നാശം. വേനൽ കടുത്തതിനാൽ മേയ് അവസാനത്തോടെ 50,000 ഹെക്ടർ പ്രദേശത്തെ കൃഷി നശിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത കൃഷിസീസണിൽ ഗ്രീൻ ചാനൽ വഴി കർഷകർക്കു നേരത്തേതന്നെ ധനസഹായം ഉറപ്പാക്കും. തൃശൂർ മുതൽ പൊന്നാനി വരെയുള്ള കോൾ കർഷകരുടെ യോഗം മാർച്ച് 13ന് വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിന്റെ വില കർഷകർക്കു നൽകിയില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് സമരത്തിനിറങ്ങുന്നത് അപഹാസ്യമാണെന്നു മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു രൂപപോലും കർഷകർക്കു നൽകിയില്ല. 96 കോടി രൂപയായിരുന്നു കുടിശിക. ഈ സർക്കാർ 52 കോടി രൂപ കുടിശിയിനത്തിൽ നൽകി. നാളികേരം സംഭരിച്ച വകയിലുണ്ടായിരുന്ന 89 കോടി രൂപയുടെ കുടിശികയും നൽകി. ഇതു മനസിലാക്കാതെയാണു സമരം ചെയ്യുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കർഷക പെൻഷനും ധനസഹായവും ഉടൻ: മന്ത്രി
01:28 AM Feb 25, 2017 | Deepika.com