കുളത്തുവയൽ: നാളെ നടക്കുന്ന കുളത്തുവയൽ തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റെക്ടർ ഫാ. തോമസ് ചക്കിട്ടമുറി അറിയിച്ചു. ഈസ്റ്ററിനു മുന്നോടിയായി ക്രൈസ്തവർ അനുഷ്ഠിക്കുന്ന അൻപത് ദിന നോമ്പിന്റെ ഭാഗമായ നാല്പതാം വെളളി ആചരണമാണിത്. നാളെ പുലർച്ചെ ഒന്നിന് താമരശേരി മേരി മാതാ കത്തീഡ്രലിൽ നിന്നു കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം ദേവാലയത്തിലേക്കു ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റ് നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തും. രാവിലെ ഒൻപതോടെ കുളത്തുവയൽ ദേവാലയത്തിൽ എത്തിച്ചേരും. ഇതോടൊപ്പം വിലങ്ങാട്, മരുതോങ്കര ഫൊറോനയുടെ കീഴിൽ പെടുന്ന ദേവാലയങ്ങളിൽ നിന്നുള്ള കുരിശിന്റെ വഴി യാത്ര പെരുവണ്ണാമൂഴിയിൽ രാവിലെ ഏഴിനു സംഗമിച്ചു കുളത്തുവയലിലേക്കു നീങ്ങും. ഇതിനിടയിൽ രാവിലെ എട്ടിന് ചെമ്പ്ര സ്മരണാമണ്ഡപത്തിൽ നിന്നു ദേവാലയത്തിലേക്കും കുരിശിന്റെ വഴി നടക്കും. 8.30 നു ദേവാലയത്തിനുള്ളിലും കുരിശിന്റെ വഴി നടത്തും. രാവിലെ ഒൻപതിന് ബിഷപ് മാർ ഇഞ്ചനാനിയൽ സമാപനാശീർവ്വാദം നൽകും. തുടർന്നു വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധരായ ലൂയി മാർട്ടിൻ, വിശുദ്ധ സെലിഗ്വെരിൽ എന്നിവരുടെ തിരുശേഷിപ്പ് ദേവാലയത്തിൽ അദ്ദേഹം പ്രതിഷ്ഠിക്കും. 9.45 ന് ബിഷപ്പ് എമരിറ്റസ് മാർ പോൾ ചിറ്റിലപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. 11.30 നു നടക്കുന്ന ഊട്ട് നേർച്ചയോടെ സമാപിക്കും. വികാരി ജനറാൾ മോൺ. മാത്യു മാവേലി, ചാൻസലർ ഡോ. ഏബ്രാഹം കാവിൽ പുരയിടം എന്നിവർ നേതൃത്വം നൽകും. ആയിരക്കണക്കിനു വിശ്വാസികൾ കുളത്തുവയലിൽ എത്തിച്ചേരും. മടക്കയാത്രക്കുള്ള വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഫാ. തോമസ് ചക്കിട്ടമുറി അറിയിച്ചു.
പാരിഷ് സെക്രട്ടറി ഷാജു ജോസഫ് കണക്കഞ്ചേരി, ട്രസ്റ്റിമാരായ ജോസ് മുട്ടത്തു കാട്ടേൽ, എസ്തപ്പാൻ തോട്ടുങ്കൽ , ഷാജു പാട്ടശേരി എന്നിവരും വാർത്താ സമ്മേളത്തിൽ സംബന്ധിച്ചു.
കുളത്തുവയൽ തീർത്ഥാടനം നാളെ
12:21 AM Apr 06, 2017 | Deepika.com