പേരാമ്പ്ര: ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തിന്റെ പേരിൽ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താൽ പേരാമ്പ്രയിൽ പൂർണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ ഷോപ്പുകളും ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. വൈകുന്നേരം പേരാമ്പ്ര ടൗണിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇന്നു നടക്കുന്ന സംസ്ഥാന ഹർത്താൽ കൂടിയാകുമ്പോൾ പേരാമ്പ്രക്കാരുടെ ദുരിതം ഇരട്ടിയാകും.
പേരാമ്പ്രയിൽ കണ്ണൂർ മോഡൽ അനുവദിക്കില്ലെന്ന് ലീഗ്
പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഭരണത്തിന്റെ തണലിൽ അക്രമം അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിച്ച് കണ്ണൂർ മോഡൽ അക്രമങ്ങൾ നടപ്പിലാക്കാനുള്ള സിപിഎം നീക്കത്തെ ചെറുക്കുമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി മുന്നറിയിപ്പു നൽകി. അക്രമത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാലേരിയിലും, കിഴക്കൻ പേരാമ്പ്രയിലും സി പി എം അക്രമണത്തെ തുടർന്ന് സമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണ്. ഇപ്പോൾ പേരാമ്പ്രയിലും ഇതേ രീതിയിൽ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. ഭരണകക്ഷിയായ സിപിഎം പോലീസിന്റെ ഒത്താശയോട് കൂടിയാണ് അക്രമങ്ങൾ നടത്തുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് എറിഞ്ഞ് തകർത്തത്. പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ജീവനോപാധിയാണ് മത്സ്യ മാർക്കറ്റിൽ തകർക്കപ്പെട്ടത്. ആംബുലൻസ് ഡ്രൈവറെ അക്രമിച്ച സംഭവവും കണ്ണൂർ മോഡൽ അക്രമം പേരാമ്പ്രയിൽ നടപ്പിലാക്കുന്നു എന്നതിന് ഉദാഹരണമാണെന്ന് ലീഗ് കുറ്റപ്പെടുത്തി.
എസ്.കെ അസ്സയിനാർ അധ്യക്ഷത വഹിച്ചു. സി.പി.എ. അസീസ്, കല്ലൂർ മുഹമ്മദലി, ഒ.മമ്മു, എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി അഷ്റഫ്, കെ. കുഞ്ഞലവി, ടി.പി മുഹമ്മദ്, ആവള ഹമീദ്, പുതുക്കുടി അബ്ദുറഹിമാൻ, ഇ. ഷാഹി, എം.കെ.സി കുട്ട്യാലി എന്നിവർ പ്രസംഗിച്ചു.
പേരാന്പ്രയിൽ ഹർത്താൽ പൂർണം
12:18 AM Apr 06, 2017 | Deepika.com