തിരുവനന്തപുരം: പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ സമർപ്പിച്ച ഹർജിയിലെ നടപടി അവസാനിപ്പിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ വിജിലൻസ് കോടതി തള്ളി. അച്യുതാനന്ദന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഹർജിയിലെ നടപടി അവസാനിപ്പിക്കണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യം.
എന്നാൽ, കോടതിയിൽ ഹർജി സമർപ്പിച്ച് ഒരു വർഷം പിന്നിട്ട ശേഷം കോടതി ഇടപ്പെട്ടപ്പോൾ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് തയാറായതെന്ന് കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ കേസഅന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷമേ വിജിലൻസിന്റെ ആവശ്യം പരിഗണിക്കാൻ കഴിയുകയുള്ളുവെന്നു കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസിനെതിരേ ഹൈക്കോടതി പരാമർശമുണ്ടായ സാഹചര്യത്തിലാണു അഴിമതിക്കേസുകളിലെ അന്വേഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന സൂചനയാണ് വിജിലൻസ് കോടതി നൽകിയത്.
പാറ്റൂരിൽ ഭൂമിയിടപാട് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്, ആർടെക് എംഡി അശോകൻ, ജല അഥോറിറ്റി എൻജിനിയർമാരായ സോമശേഖരൻ, മധു എന്നിവർക്ക് എതിരെയാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതികൾക്കെതിരേ അഴിമതി നിരോധന നിയമത്തിലെ 13(2), 13(1)(ഡി) എന്നീ വകുപ്പുകളും ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പാറ്റൂർ കേസ്: വിജിലൻസിന്റെ ആവശ്യം തള്ളി
02:13 AM Feb 24, 2017 | Deepika.com