തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ ബാനറുകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ പ്രതിഷേധം. എന്നാൽ, ഗവർണറുടെ പ്രസംഗം തടസപ്പെടുത്തുന്ന രൂപത്തിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം മുതിർന്നില്ല.
രാവിലെ ഒമ്പതിന് ഗവർണർ സഭയിലേക്കു കടന്നുവന്നപ്പോൾ പ്രതിപക്ഷത്തെ പിൻബഞ്ചിൽ ബാനറുകൾ നിരത്തിവച്ചിരുന്നു. പ്രസംഗത്തിൽ സ്ത്രീസുരക്ഷയെക്കുറിച്ചു പറഞ്ഞപ്പോൾ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റുനിന്ന് ബാനർ ഉയർത്തിക്കാട്ടി. സ്ത്രീസുരക്ഷ എവിടെ എന്നു ചോദിക്കുന്ന ബാനറാണ് ഉയർത്തിയത്. ചെറിയ തോതിൽ അവർ ബഹളവുമുണ്ടാക്കി.
ഭരണപക്ഷമാകട്ടെ ഡസ്കിലടിച്ച് ഗവർണറുടെ വാക്കുകളെ എതിരേറ്റു. ഗവർണർ പ്രസംഗം തുടർന്നു.സ്ത്രീകൾക്ക് അങ്ങേയറ്റം സുരക്ഷ നൽകുന്നു എന്ന് എന്റെ സർക്കാർ ഉറപ്പു വരുത്തുന്നതാണെന്നു പറഞ്ഞാണ് ഈ വിഷയത്തെക്കുറിച്ചു ഗവർണർ പ്രസംഗിച്ചു തുടങ്ങിയത്. പുതിയ മാവേലി സ്റ്റോറുകൾ ആരംഭിക്കും എന്നു ഗവർണർ പ്രസംഗിച്ചപ്പോഴായിരുന്നു പിന്നീട് പ്രതിപക്ഷം പ്രതിഷേധിച്ചത്. അരിയില്ല, പണിയില്ല, പണമില്ല എന്നെഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. അപ്പോഴും ഭരണപക്ഷം ഡസ്കിലടിച്ചു ഗവർണറെ പ്രോത്സാഹിപ്പിച്ചു.
പ്രസംഗം പൂർത്തിയാക്കിയ ശേഷം മടങ്ങും വഴി ഗവർണർ പ്രതിപക്ഷത്തെ മുൻനിരയിലുള്ള നേതാക്കൾക്കു ഹസ്തദാനം നടത്തിയാണു പോയത്. അപ്പോഴും പ്രതിപക്ഷാംഗങ്ങൾ ആവലാതികൾ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. ഭരണപക്ഷ നിരയിൽ വി.എസ്. അച്യുതാനന്ദന്റെ അടുത്തെത്തി പ്രത്യേകം കുശലാന്വേഷണം നടത്തിയ ശേഷമാണു ഗവർണർ നിയമസഭാ ഹാളിനു പുറത്തേക്കു പോയത്.
നയപ്രഖ്യാപനം: ബാനറുകൾ ഉയർത്തി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
02:13 AM Feb 24, 2017 | Deepika.com