തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനം ദിശാ ബോധമില്ലാത്തതാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. വിലക്കയറ്റം കൊണ്ടു ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരുന്നതൊന്നും നയപ്രഖ്യാപനത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കൃത്യമായ മാർഗ നിർദേശങ്ങളോ നടപടികളോ ഇല്ലാത്ത നയപ്രഖ്യപനമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ലൈംഗിക അതിക്രമം ഉൾപ്പടെയുള്ള അക്രമങ്ങൾ പെരുകി വരുമ്പോഴാണു സ്ത്രീകൾക്ക് അങ്ങേയറ്റം സുരക്ഷ നൽക്കുന്ന സർക്കാരാണു കേരളത്തിലെതെന്ന അവകാശവാദം നയ പ്രഖ്യാപനത്തിൽ നടത്തിയിരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഒന്നും തന്നെ നയപ്രഖ്യാപനത്തിലില്ല.
കാർഷിക മേഖലയെ പാടെ അവഗണിച്ചു കൊണ്ടുള്ള നയപ്രഖ്യാപനമാണിത്. കൊടിയ വരൾച്ചയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം നൽകുന്ന ഒരു പ്രഖ്യാപനവുമില്ല. കുടിവെള്ള പ്രശ്നം നേരിടുന്നതിന് ആവശ്യമായ ഫണ്ട് വിനയോഗത്തെപ്പറ്റി യാതൊന്നും പറയുന്നില്ല.
തൊഴിലില്ലായ്മ പെരുകിവരുന്നതു കണ്ടില്ലെന്നു നടിക്കുന്നു. സൗജന്യ ചികിത്സാ പദ്ധതികൾ നിലനിർത്തുന്നതിന് ഉറപ്പുവരുത്തുന്ന ഒന്നും തന്നെ മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞില്ല. ഗൾഫ് നാടുകളിൽ നിന്നു മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് യാതൊരു നിർദേശവും നയപ്രഖ്യാപനത്തിനില്ലെന്നും സുധീരൻ പറഞ്ഞു.
ദിശാ ബോധമില്ലാത്ത നയപ്രഖ്യാപനം: സുധീരൻ
02:13 AM Feb 24, 2017 | Deepika.com