കൊച്ചി : സംസ്ഥാന വോളിബോൾ അസോസിയേഷനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫിനോട് വിശദീകരണം തേടുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സസ്പെൻഷൻ അടക്കം കടുത്ത നടപടികൾ ഉണ്ടാകും. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമിൽ നിന്നുണ്ടാകുന്നത്.
ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്യാന്പിൽ നിന്ന് ഒഴിവായി ഖത്തറിലും കുവൈത്തിലും പ്രാദേശിക ടൂർണമെന്റുകളിൽ കളിക്കാൻ പോയി. ഇന്ത്യൻ കോച്ച് ജി.ഇ.ശ്രീധറിനു ചെരിപ്പുമാല അയച്ചു. കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ടോമിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് നമുക്ക് മെഡൽ നഷ്ടമാകാൻ ഇടയായത്. കഴിവുള്ള പല താരങ്ങളെയും മാറ്റി നിർത്തിയായിരുന്നു ടോമിന് അവസരം നൽകിയത്. സ്വന്തം നാട്ടിൽ അവസരം നിഷേധിക്കപ്പെടരുതെന്ന നിലപാടായിരുന്നു അസോസിയേഷന്. അതിനു വലിയ വിലയാണ് നൽകേണ്ടിവന്നത്. പ്രാക്ടീസ് ചെയ്തു ഫിറ്റ്നെസ് തെളിയിച്ചു ടീമിലെത്താൻ കഴിയില്ലെങ്കിൽ മാന്യമായി വിരമിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു.
ടോം വിരമിക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാൻ കഴിയില്ല. കഴിവും പ്രതിഭയുമുള്ള ഒരുപാട് യുവതാരങ്ങൾ പുറത്ത് അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ടോമിന് അർജുന അവാർഡ് ലഭ്യമാക്കാൻ അസോസിയേഷൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ല. 2012 ലും 2013ലും അദ്ദേഹത്തെ അസോസിയേഷൻ ശിപാർശ ചെയ്തിരുന്നു. അതെല്ലാം മറച്ചുവച്ചുകൊണ്ടാണ് തനിക്കു വേണ്ടി ശിപാർശ ചെയ്തത് അർജുന അവാർഡ് ജേതാവു കൂടിയായ ഉദയകുമാറാണെന്നു ടോം പറഞ്ഞത്. കേരളത്തിലെ മറ്റ് അർജുന ജേതാക്കൾ കഴിവിന്റെ അടിസ്ഥാനത്തിലാണു പുരസ്കാരം നേടിയതെങ്കിൽ ടോം ജോസഫ് കരഞ്ഞു നേടിയതാണെന്നും ഭാരവാഹികൾ ആരോപിച്ചു.
അസോസിയേഷന്റെ അനുമതിയില്ലാതെ ബംഗളൂരുവിൽ ജൂണിയർ നാഷണൽ ചാന്പ്യൻഷിപ് കളിക്കാൻ പോയ അഞ്ചു കളിക്കാർക്കെതിരെ നടപടിയെടുക്കേെ ണ്ടന്നാണ് തീരുമാനം. ഗ്രേസ് മാർക്ക് കിട്ടുമെന്നു തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞതിനാലാണ് ഇവരെ നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്നും അവർ പറഞ്ഞു.
പത്രസമ്മേളനത്തിൽ അസോസിയേഷൻ അധ്യക്ഷൻ ചാർളി ജേക്കബ്, സെക്രട്ടറി പ്രഫ. നാലകത്ത് ബഷീർ, സംസ്ഥാന കമ്മിറ്റി അംഗം വി.പി. പവിത്രൻ, വിവിധ ജില്ലകളിലെ സെക്രട്ടറിമാരായ ബി. ഷാജി, സുനിൽ സെബാസ്റ്റ്യൻ, പി.ആർ. ബിന്നി, സേവ്യർ ലൂയിസ് എന്നിവർ പങ്കെടുത്തു.
ടോം ജോസഫിനോട് വിശദീകരണം തേടുമെന്ന് സംസ്ഥാന വോളിബോൾ അസോ.
02:46 AM Feb 21, 2017 | Deepika.com