കോഴഞ്ചേരി: യുവജനോത്സവങ്ങൾ അസൂയയുടെയും വിദ്വേഷത്തിന്റെയും വേദികളാകരുതെന്നു നടൻ ജയറാം. എംജി സർവകലാശാല യുവജനോത്സവം കോഴഞ്ചേരിയിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യപരമായ മത്സരങ്ങളാണ് ഉണ്ടാകേണ്ടത്. സമൂഹത്തിലുണ്ടാകുന്ന അക്രമങ്ങൾക്കെതിരേ വിദ്യാർഥികൾ ജാഗരൂകരാകണമെന്ന് ജയറാം പറഞ്ഞു. യുവചലച്ചിത്ര നടിക്ക് എറണാകുളത്തുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാകരുതെന്നും സ്ത്രീകളുടെ സംരക്ഷകരായി ആണ്‍കുട്ടികൾ മാറണമെന്നും ഇതിനുള്ള പ്രതിജ്ഞയെടുക്കണമെന്നും ജയറാം പറഞ്ഞു.
സർവകലാശാല യൂണിയൻ ചെയർമാൻ വി. അജയ്നാഥ് അധ്യക്ഷതവഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.സി. സഖറിയ, മുൻ എംഎൽഎമാരായ എ. പത്മകുമാർ, കെ.സി. രാജഗോപാൽ, യൂണിയൻ ജനറൽ സെക്രട്ടറി അനീഷ് കുമാർ, സിൻഡിക്കേറ്റംഗം ആര്യ രാജൻ, സിനിമാ സംവിധായകൻ എബ്രിഡ് ഷൈൻ, മുൻ ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. സതീഷ് കുമാർ, മുൻ കുളനട ബ്ലോക്ക് പ്രസിഡന്റ് കെ.എം. ഗോപി എന്നിവർ പ്രസംഗിച്ചു. നേരത്തേ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽനിന്നാരംഭിച്ച വർണാഭമായ സാംസ്കാരിക ഘോഷയാത്ര പ്രധാനവേദിയിൽ സമാപിച്ചു. ഏഴ് വേദികളിലായാണു മത്സരങ്ങൾ.
എംജി കലോത്സവത്തിനു തിരിതെളിഞ്ഞു
02:46 AM Feb 21, 2017 | Deepika.com