തലശേരി: പിണറായി ഓലയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവീക് എന്ന വീടിനു മുന്നിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട വിദേശിയെയും മലയാളിയായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഇംഗ്ലണ്ടു കാരൻ ഫെഡറിക് ഓട്ടോ, സുഹൃത്ത് പിണറായി പുത്തൻകണ്ടം ഒതയോത്ത് പറമ്പത്ത് വിനോദ് കൃഷ്ണൻ എന്നിവരെയാണ് കതിരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
മേയ് 11 വരെ വീസാ കാലാവധിയുള്ള ഫെഡറിക് നാലു ദിവസം മുമ്പാണ് വിനോദിന്റെ വീട്ടിലെത്തിയത്. ബസ് യാത്രയിൽ പരിചയപ്പെട്ട ഫെഡറിക്കിനെ വിനോദ് വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നുവെന്നു പറയുന്നു.
അണ്ടലൂർ ക്ഷേത്രോത്സവം ഉൾപ്പെടെയുള്ളവ കാണാനാണു ഫെഡറിക് തലശേരിയിലെത്തിയതത്രെ. ഇത്തരത്തിൽ നാടു കണ്ടു സഞ്ചരിക്കുന്നതിനിടെ പിണറായിയിലെത്തവേ ഇതാണ് മുഖ്യമന്ത്രിയുടെ വീടെന്നു പറഞ്ഞു കൊടുത്തപ്പോൾ അവിടെ വെറുതെ നിൽക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോടു പറഞ്ഞത്.
ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, കൂത്തുപറമ്പ് സിഐ യു. പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരേയും രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്. മാവോയിസ്റ്റ് ഭീഷണിയെത്തുടർന്നു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പോലീസ് കാവൽ ശക്തമാക്കിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായിയുടെ വീടിന്റെ പരിസരത്തുനിന്നു തോക്കുമായി നാദാപുരം സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ വിരോധത്തിൽ പിണറായിയെ വധിക്കാനാണു താനെത്തിയതെന്നായിരുന്നു തോക്കുമായി പിടിയിലായ പ്രതി അന്നു പോലീസിനോട് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വീട് നോക്കിനിന്ന വിദേശിയും സുഹൃത്തും കസ്റ്റഡിയിൽ
02:36 AM Feb 21, 2017 | Deepika.com