മുട്ടം: പോലീസ് കസ്റ്റഡിയിലിരുന്ന ആഡംബര കാർ വ്യാജരേഖ ചമച്ചു കടത്തിക്കൊണ്ടു പോയ കേസിലെ ഒന്നാംപ്രതി പിടിയിൽ. കൊച്ചി മുനന്പം സ്വദേശി താരക് ആൻഡ്രൂസ് (21) ആണ് പിടിയിലായത്.
കഞ്ചാവുമായി വന്ന യുവാക്കൾ സഞ്ചരിച്ച ആഡംബര കാർ അറക്കുളത്തിനു സമീപം മതിലിൽ ഇടിച്ചു തകരുകയും കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
ഈ വാഹനമാണു വ്യാജരേഖ ചമച്ചു കടത്തി കൊണ്ടുപോയത്. എറണാകുളം സ്വദേശി പ്രസാദിന്റെ ഉടമസ്ഥതയിലുള്ള വാഹനം പണയ വ്യവസ്ഥയിൽ എളമക്കര പടിക്കപ്പറന്പിൽ ജോജി ഡേവിഡ് എന്നയാൾക്കു നൽകിയിരുന്നു.
എന്നാൽ, ഇയാൾ ഈ വാഹനം വാടകയ്ക്കു നൽകുകയായിരുന്നു.
മൂലമറ്റം സ്വദേശികളായ കോളജ് വിദ്യാർഥികൾ വാടകയ്ക്കെടുത്തു കഞ്ചാവ് കടത്തുന്പോൾ വാഹനം അപകടത്തിൽപെടുകയായിരുന്നു.
ഉടമയറിയാതെ കൃത്രിമരേഖ ഉണ്ടാക്കി ജോജി വാഹനം കോടതിയിൽനിന്നു മോചിപ്പിച്ചിരുന്നു.
യഥാർഥ ഉടമ പ്രസാദിന്റെ പരാതിപ്രകാരം വ്യാജരേഖ ചമച്ചു വാഹനം കടത്തിയ ജോജിയെയും കാറും ആലുവായിൽനിന്നു മാസങ്ങൾക്കു മുൻപ് പിടികൂടിയിരുന്നു.
തൊടുപുഴ ഡിവൈഎസ്പി എൻ.എൻ. പ്രസാദിന്റെ നിർദേശപ്രകാരം മൂവാറ്റുപുഴയിൽ വച്ചു മുട്ടം എസ്ഐ എസ്. ഷൈൻ, അഡീഷണൽ എസ്ഐ നാസർ, സിപിഒ അലി, സുമേഷ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മുൻകൂർ ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
താരകിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജിമോൻ പി. ലൂക്കോസ് എന്ന അഭിഭാഷകന്റെ പേരിൽ മുട്ടം പോലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.
വ്യാജരേഖ ചമച്ച് ആഡംബര കാർ കടത്ത്: ഒന്നാംപ്രതി പിടിയിൽ
02:28 AM Feb 21, 2017 | Deepika.com