തിരുവനന്തപുരം: കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ( കെഎഎസ് ) രൂപീകരണവുമായി ബന്ധപ്പെട്ടു സമരം കൂടുതൽ ശക്തമാക്കാൻ പ്രതിപക്ഷ സർവീസ് സംഘടനകളുടെ സംയുക്ത സരമവേദിയായ ആക്്ഷൻ കൗൺസിൽ തീരുമാനിച്ചു.
എന്നാൽ, സമരക്കാർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാൻ വകുപ്പ് തലവൻമാർക്ക് ഇന്നലെ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നല്കി. ഇതോടെ കെഎഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സമരം പുതിയ ദിശയിലേക്ക് മാറിയിരിക്കയാണ്.
ഇന്നലെ ആക്്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ രാപകൽ സമരവും ആരംഭിച്ചു. ഇന്നു മുതൽ അനിശ്ചിത കാലത്തേക്കു പെൻഡൗൺ സമരം നടത്തുമെന്നാണു സമരക്കാർ അറിയിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റിലെ യുഡിഎഫ് അനുകൂല സംഘടനയിലെ അംഗങ്ങൾ പേന ഉപയോഗിക്കില്ല. ഇതോടെ സെക്രട്ടേറിയറ്റിലെ ഫയലുകൾ നീങ്ങാത്ത അവസ്ഥയുണ്ടാകും. നിലവിൽ ഫയലുകൾ നീങ്ങുന്നില്ലെന്ന ആക്ഷേപം നില നില്ക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സ്ഥിതി കൂടി സംജാതമാകുന്നതോടെ സെക്രട്ടേറിയറ്റിലെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറാകും.
സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സമരത്തിന് അഭിവാദ്യമർപ്പിച്ച് നിയമസഭയിലെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സമരപ്പന്തലിലേക്കു പ്രകടനം നടത്തി.ഇന്നലെ സെക്രട്ടേറിയറ്റിൽ 54 ശതമാനം ഹാജർ ഉണ്ടെന്നാണു സർക്കാരിന്റെ അവകാശവാദം. എന്നാൽ, 40 ശതമാനം പേർ മാത്രമാണ് ഇന്നലെ ജോലിയിൽ പ്രവേശിച്ചതെന്നാണ് സമരക്കാരുടെ നിലപാട്. കെഎഎസ് രൂപീകരണത്തിൽ നിന്നും പിന്നോട്ടില്ലെന്ന സർക്കാർ നിലപാടും സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന പ്രതിപക്ഷ സംഘടനകളുടെ നിലപാടും കൂടിയായതോടെ സെക്രട്ടേറിയറ്റിലെ പ്രവർത്തനം തന്നെ താറുമാറാകുന്ന സ്ഥിതിയാണ്. ഇതിനിടെ സമരത്തിനു പോകുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനം.
നടക്കുന്ന സമരത്തിന്റെ ഭാഗമായി ഒപ്പിട്ട ശേഷം സീറ്റിൽനിന്നു പുറത്തു പോകുന്ന സെക്രട്ടേറിയറ്റ് ജീവനക്കാർ ഹാജരല്ലെന്ന് കണക്കാക്കി ശമ്പളം നല്കേണ്ടന്നാണു തീരുമാനം. ഇവർക്കെതിരേ വകുപ്പുതലത്തിൽ നടപടിയുമുണ്ടാവും. ആഭ്യന്തര സെക്രട്ടറി നളിനിനെറ്റോയുടെ നേതൃത്വത്തിലുള്ള സമിതി കെഎഎസ് രൂപീകരണത്തിനുള്ള കരടു ചട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ അനുമതിക്കു സമർപ്പിക്കും. ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായുള്ള ചർച്ചയ്ക്കു ശേഷം പിഎസ്സിയുടെ അനുമതിക്കായി സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
ഏപ്രിൽ ഒന്നുമുതൽ സെക്രട്ടേറിയറ്റിൽ പൂർണമായി ഇ ഓഫീസ് സംവിധാനം നടപ്പാക്കും. ഇതിന്റെ ഒരുക്കങ്ങൾ വേഗത്തിലാക്കാൻ സെക്രട്ടറിമാരോട് ചീഫ്സെക്രട്ടറി നിർദേശിച്ചു. പദ്ധതി നിർവഹണം വേഗത്തിലാക്കാൻ നടപടിയെടുക്കാനും ചീഫ്സെക്രട്ടറി നിർദേശം നൽകി.
കെഎഎസ്: പെൻ ഡൗൺ സമരവുമായി പ്രതിപക്ഷ സംഘടനകൾ
02:28 AM Feb 21, 2017 | Deepika.com