ചക്കിട്ടപാറ: തറയ്ക്കു ബലക്ഷയമുള്ള ആംഗൻവാടി കെട്ടിടത്തിനു മുകളിൽ സാംസ്കാരിക നിലയം പണിതത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായ അണ്ണക്കുട്ടൻ ചാലിലുള്ള പതിനഞ്ചാം നമ്പർ ആംഗൻവാടി കെട്ടിടത്തിന് മുകളിലാണ് സാംസ്കാരിക കേന്ദ്രം നിർമ്മിച്ചത്. ആറര ലക്ഷത്തിൽപ്പരം രൂപ വകയിരുത്തിയാണ് നിർമ്മാണം. പണി ഏകദേശം പൂർത്തിയായ നിലയിലാണ്. ഇതിനിടയിൽ തറയുടെ പല ഭാഗത്തും ഗുരുതര വിള്ളൽ പ്രത്യക്ഷപ്പെട്ടത് രക്ഷിതാക്കളിൽ കടുത്ത ആശങ്ക ക്കിടയാക്കിയിരിക്കുകയാണ്.
ഇതോടെ രക്ഷിതാക്കൾ കുട്ടികളെ ആംഗൻവാടിയിൽ അയയ്ക്കാതായി. വാർഡിൽ ഗ്രാമസഭ അടക്കമുള്ള യോഗങ്ങൾ ചേരാനുള്ള ഇടം എന്ന നിലയിലുമാണ് ഇത് നിർമ്മിച്ചത്. ദുർബലമായ കെട്ടിടത്തിൽ ആളുകൾ കൂടി കയറിയാൽ താങ്ങാനാകാതെ തകരാനുള്ള സാധ്യതയുണ്ടെന്നു് കെട്ടിടം സന്ദർശിച്ച കോൺഗ്രസ് നേതാക്കളായ പ്രകാശ് മുള്ളൻ കുഴി, ബാബു കൂനംതടം, രാജേഷ് തറവട്ടത്ത് എന്നിവർ അഭിപ്രായപ്പെട്ടു. ഇവർ ഇക്കാര്യം സൂചിപ്പിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു രേഖാമൂലം പരാതി നൽകി.
സാമൂഹ്യക്ഷേമ വകുപ്പിന്റെ അറിവോടെയല്ല ആംഗൻവാടി കെട്ടിടത്തിനു മുകളിലെ ഹാൾ നിർമ്മാണമെന്നു ഐസിഡിഎസ് പേരാമ്പ്ര ഓഫീസ് അധികാരികൾ അറിയിച്ചു. പ്രശ്നത്തിന്റെ ഗൗരവം സംബന്ധിച്ച ആശങ്ക ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ആംഗൻവാടികെട്ടിടത്തിനു മുകളിലെ നിർമാണം : അപകട ഭീഷണിയെന്ന് കോൺഗ്രസ്
12:51 AM Apr 05, 2017 | Deepika.com