ബാബു ചെറിയാൻ
കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റിന് കംപ്യൂട്ടർവത്കൃത - സാധാരണ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലെ നിലവിലുള്ള നടപടിക്രമങ്ങൾ നാളെ മുതൽ ഏകീകരിക്കുന്നു. ഇവ രണ്ടിലും വ്യത്യാസം നിലനിൽക്കുന്നത് പരിഗണിച്ചാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുതിയ സർക്കുലർ ഇറക്കിയത്. ഏജന്റുമാരും പുറമെയുള്ളവരും ഗ്രൗണ്ടിൽ കടക്കുന്നത് തടയുന്നതാണ് 15നു പുറത്തിറക്കിയ 5/ 2017 ന മ്പർ സർക്കുലർ.
പ്രധാന നിർദേ ശങ്ങൾ
1) കംപ്യൂട്ടർ അധിഷ്ഠിത സെന്ററുകളിൽ ഗ്രൗണ്ടിൽ തെളിഞ്ഞു കാണത്തക്കവിധം H , 8 ട്രാക്കുകൾ പെയിന്റുപയോഗിച്ച് അടയാളപ്പെടുത്തിയതിനാൽ പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. എന്നാൽ H ട്രാക്കിൽ വാഹനം പുറകോട്ടു കൊണ്ടുവന്ന് ഇടത്തേക്ക് തിരിക്കേണ്ടിവരുമ്പോൾ ഇടതുവശത്തെ മൂലകൾ( ബ്ലൈൻഡ് സ്പോട്ട്) ഉൾപ്പെടുന്ന ഭാഗത്തെ ട്രാക്ക് പിൻകണ്ണാടി വഴി ദൃശ്യമല്ലാത്തതിനാൽ പരീക്ഷാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് പരിഹരിക്കുന്നതിന് രണ്ടു മൂലകളും ഉൾപ്പെടുന്ന ട്രാക്ക് പിൻകണ്ണാടിവഴി ദൃശ്യമാകുന്നതിനായി H ട്രാക്കിന്റെ മധ്യഭാഗത്ത് ഇടതുമൂല വരുന്ന രണ്ട് ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനായി ഇരുമൂലകളിലും പരമാവധി 75 സെന്റീമീറ്റർ ഉയരമുള്ള രണ്ട് അടയാളങ്ങൾ സ്ഥാപിക്കണം. ഈ അടയാളങ്ങളല്ലാതെ കമ്പികളോ, മറ്റു സൂചകങ്ങളോ കമ്പ്യൂട്ടർവത്കൃത ട്രാക്കിൽ വയ്ക്കാൻ പാടില്ല.
2) ഉദ്യോഗസ്ഥർ നേരിട്ടുനടത്തുന്ന ട്രാക്കുകളിൽ റിയർവ്യൂ മിററിൽ കന്പികളും ട്രാക്കിന്റെ അതിരുകളും കൃത്യമായി കാണുന്നതിനായി അടയാളങ്ങളായി സ്ഥാപിക്കുന്ന കമ്പികൾ വേറിട്ടു കാണത്തക്കവിധം രണ്ട് നിറത്തിലുള്ള കയർ കൊണ്ട് ബന്ധിക്കണം. കമ്പികളിലോ കയറിലോ ടെസ്റ്റിനിടെ വാഹനം തട്ടിയാൽ പരീക്ഷാർഥി തോറ്റതായി കണക്കാക്കും.
3) എല്ലാ പരീക്ഷാർഥികളെയും കയറ്റത്തിൽ നിർത്തുവാനുള്ള ഗ്രാഡിയന്റ് ടെസ്റ്റ്, ചരിച്ച് പാർക്കുചെയ്യാനുള്ള ആംഗുലർ റിവേഴ്സ് പാർക്കിംഗ്, H ട്രാക്ക് പരിശോധന എന്നിവയ്ക്ക് ട്രാക്കിന്റെ ഘടനക്കനുസരിച്ച് വിധേയരാക്കണം. കംപ്യൂട്ടർവത്കൃത ട്രാക്കിൽ H ട്രാക്കിന്റെ വലതുവശത്തെ ഖണ്ഡത്തിന്റെ നീളം പുറകോട്ടുനീക്കി അതിൽ ചരിച്ച് പാർക്കിംഗിനുള്ള ട്രാക്കുകൂടി ഉൾപ്പെടുത്തണം. സാദാ ട്രാക്കുകളിൽ വാഹനം കയറ്റത്തിൽ പുറകോട്ടു പോകാതെ നിർത്താനും പിന്നീട് മുന്നോട്ടു പോകാനുമുള്ള കഴിവ് റോഡ് ടെസ്റ്റിന്റെ ഭാഗമായി നടത്തണം.
4) നിരപ്പായ റോഡിൽ നേർദിശയിൽ മാത്രം വാഹനം ഓടിപ്പിച്ച് പരീക്ഷ നടത്തുന്നത് അവസാനിപ്പിക്കണം.
5) ട്രാക്കിനു സമീപം ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥനും അപേക്ഷകനും വാഹനവുമല്ലാതെ മറ്റാരും നിൽക്കാൻ പാടില്ല. ഏജന്റുമാർ, പരിശീലകർ, ഡ്രൈവിംഗ് സ്കൂൾ പ്രതിനിധി, ഉദ്യോഗസ്ഥരുടെ അനുയായി തുടങ്ങി ആരെയും ട്രാക്ക് പരിസരത്ത് അനുവദിക്കരുത്.
6) പരീക്ഷാർഥികൾ പാർട്ട്-1 ടെസ്റ്റിനായി വാഹനത്തിൽ കയറുമ്പോൾ അവരുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടാവരുത്.
7) നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒമാർ ഓരോ ജില്ലയിലെയും മൂന്ന് ടെസ്റ്റിംഗ്ട്രാക്കുകളിലെങ്കിലും മാസത്തിലൊരിക്കൽ പരിശോധന നടത്തണം. പരിശോധനയുടെ വിവരം ചിത്രീകരിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കണം.
8) ഓരോ എംവിഐമാരും ഓരോ മാസത്തിന്റെയും അഞ്ചാം തിയതിക്കു മുമ്പായി പോയ മാസത്തിൽ നടത്തിയ ടെസ്റ്റുകളുടെ വിശദാംശങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കണം. കണ്ണൂർ, കോഴിക്കോട്, പാറശാല എന്നിവിടങ്ങളിലെ കംപ്യൂട്ടർവത്കൃത ട്രാക്കുകളിൽ ഗ്രേഡിയന്റ് ടെസ്റ്റിന് സാങ്കേതിക തടസമുള്ളപക്ഷം അറ്റകുറ്റപണികൾ പൂർത്തിയാകുംവരെ ടെസ്റ്റ് പാർട്ട്-2 പരീക്ഷയ്ക്കൊപ്പം നടത്തേണ്ടാതാണെന്ന് സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് : മാറ്റങ്ങൾ നാളെ മുതൽ
12:11 AM Feb 19, 2017 | Deepika.com