തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുത്തൂർ രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ് ഗീവർഗീസ് മാർ ദിവന്നാസിയോസ് ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. രൂപതാ അഡ്മിനിസ്ട്രേറ്ററായി വികാരി ജനറാൾ മോണ്. ജോർജ് കാലായിലിനെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ നിയമിച്ചു. ഇതുസംബന്ധിച്ചുള്ള കല്പനകൾ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് പുത്തൂർ രൂപതാ ആസ്ഥാനത്ത് പ്രഖ്യാപിച്ചു.
2010 ജനുവരി 25ന് സ്ഥാപിതമായ പുത്തൂർ രൂപത ഏഴു വർഷം പൂർത്തിയാക്കുമ്പോഴാണ് അതിന്റെ പ്രഥമ ഇടയൻ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത വിരമിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മാർ ദിവന്നാസിയോസ് മുൻകൂട്ടി സ്ഥാനമൊഴിയുന്നതിനുള്ള അപേക്ഷ പൗരസ്ത്യസഭകൾക്കുള്ള കാനൻ നിയമം അനുസരിച്ച് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായ്ക്ക് നൽകി. സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസുമായി കൂടിയാലോചിച്ച് ബാവാ ഇത് അംഗീകരിക്കുകയും ഫ്രാൻസിസ് മാർപാപ്പ രാജി സ്ഥിരീകരിക്കുകയും ചെയ്തു.
പൗരസ്ത്യ കാനൻ നിയമം അനുസരിച്ചാണ് പുതിയ രൂപതാ അഡ്മിനിട്രേറ്ററെ കാതോലിക്കാബാവാ നിയമിച്ചിട്ടുള്ളത്. 1996 ഡിസംബർ 18 ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിയമിതനായ മാർ ദിവന്നാസിയോസ് 14 വർഷത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷമാണ് പുത്തൂർ രൂപതയുടെ പ്രഥമ ഇടയനായി ചുമതലയേറ്റത്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടവകകൾക്കും തുടക്കം കുറിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഇരുപത്തിയൊന്ന് വർഷകാലത്തെ മേൽപട്ട ശുശ്രൂഷയ്ക്കു ശേഷമാണ് മാർ ദിവന്നാസിയോസ് വിരമിക്കുന്നത്.
ദക്ഷിണ കർണാടകയിലെ നൂജിബാൽത്തില സ്വദേശിയായ റവ.ഡോ. ജോർജ് കാലായിൽ മംഗലാപുരം, പൂന വൈദികസെമിനാരികളിൽനിന്നു വൈദിക പരിശീലനം പൂർത്തിയാക്കി 1986-ൽ ബത്തേരി രൂപതയ്ക്കുവേണ്ടി വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പതിനേഴു വർഷം തിരുവനന്തപുരത്തെ സെന്റ് മേരീസ് മേജർ സെമിനാരിയിൽ പ്രഫസറായിരുന്നു. ആറു വർഷം സെമിനാരി വൈസ് റെക്ടറും നാലു വർഷം റെക്ടറുമായിരുന്നു. 2010 മുതൽ പുത്തൂർ രൂപതയുടെ വികാരി ജനറാൾ ആയിരുന്നു.
പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞു
03:14 AM Jan 25, 2017 | Deepika.com