കൊച്ചി: ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ കമ്മീഷനിംഗ് മാർച്ചിൽ നടത്താൻ സാധിക്കുമെന്നു നിർമാണ ചുമതല വഹിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. മാർച്ച് അവസാനത്തോടെ ആലുവ-പാലാരിവട്ടം കോറിഡോർ കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധൻ പറഞ്ഞു.
മഹാരാജാസ് സ്റ്റേഷൻ വരെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കമ്മീഷനിംഗ് നടത്തണമെന്നാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുമായി ഉടൻതന്നെ കൂടിക്കാഴ്ച നടത്തി ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തും.
ആലുവ-പാലാരിവട്ടം കോറിഡോറിൽ വാണിജ്യ ഓട്ടം ആരംഭിക്കുന്പോൾ ഇവിടെയുള്ള എല്ലാ സ്റ്റേഷനുകളും പൂർത്തിയായിട്ടുണ്ടാവില്ല. എന്നാൽ ഇത് ഓട്ടത്തെ ബാധിക്കില്ല. സ്റ്റേഷൻ നിർമാണം സമാന്തരമായി നടക്കും. എത്രയും വേഗം മഹാരാജാസ് വരെ നിർമാണം നടത്താനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
ഇന്നലെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള പാതയിൽ ട്രോളിയിൽ സഞ്ചരിച്ച് ഇ. ശ്രീധരൻ നിർമാണ പുരോഗതി വിലയിരുത്തി. രാവിലെ 7.30ന് തുടങ്ങിയ പരിശോധനയിൽ ഡിഎംആർസി പ്രോജക്ട് ഡയറക്ടർ ഡാനി തോമസ് അടക്കമുള്ള ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഓരോ സ്റ്റേഷനുകളിലും ഇറങ്ങി പരിശോധന നടത്തിയ സംഘം ഉച്ചയ്ക്കു 12ഓടെ പാലാരിവട്ടത്ത് എത്തി.
ഇതുവരെ നടന്ന നിർമാണ ജോലികളിൽ പൊതുവിൽ തൃപ്തി പ്രകടിപ്പിച്ച ശ്രീധരൻ ലക്ഷ്യം കൈവരിക്കുന്നതിനു കൂടുതൽ വേഗം ആർജിക്കണമെന്നു നിർദേശിച്ചു. സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലി കമ്യൂണിക്കേഷൻ ജോലികളുടെ പുരോഗതിയും അദ്ദേഹം വിശദമായി വിലയിരുത്തി. കൊച്ചി മെട്രോ പാതയിൽ ഇ. ശ്രീധരൻ ഇതാദ്യമായിട്ടാണ് ട്രോളിയിൽ സഞ്ചരിച്ച് വിലയിരുത്തലുകൾ നടത്തുന്നത്.
ആദ്യഘട്ട പാതയിൽ ഘട്ടം ഘട്ടമായി എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ടുള്ള സന്പൂർണ ട്രയൽ നടത്തിവരികയാണ്. സിഗ്നലിംഗ് അടക്കമുള്ളവ പരിശോധിക്കുന്നതിനായുള്ള ഈ പരിശോധന ഒരു മാസം കൂടി തുടരുമെന്നും ഡിഎംആർസി അറിയിച്ചു. അതിനിടെ കൊച്ചി മെട്രോയുടെ നാലാമത്തെ ട്രെയിൻ ആലവയ്ക്കടുത്ത് മുട്ടത്തെ മെട്രോ യാർഡിൽ എത്തി.
പൂർണമായും സജ്ജീകരിക്കപ്പെട്ട് എത്തുന്ന കോച്ചുകളാണെന്നതിനാൽ അവയുടെ കൂട്ടി യോജിപ്പിക്കലുകൾ പോലുള്ള ജോലികൾ മാത്രം ഇവിടെ ചെയ്താൻ മതിയാകും. കൊച്ചി മെട്രോ കോച്ചുകൾ നിർമിക്കുന്നതിനായി കരാർ എടുത്തിരിക്കുന്ന ബഹുരാഷ്ട്ര കന്പനിയായ അൽസ്റ്റോമിന്റെ ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലെ പ്ലാന്റിൽ നിന്നാണ് ട്രെയിനുകൾ കൊച്ചിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. അഞ്ചാമത്തെ ട്രെയിനും പേറിയുള്ള ട്രെയിലറുകൾ ഈ മാസം അവസാനം ശ്രീസിറ്റിയിൽനിന്നു പുറപ്പെടുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
മെട്രോ ആദ്യഘട്ട കമ്മീഷനിംഗ് മർച്ചിൽ
02:26 AM Jan 24, 2017 | Deepika.com