കൊച്ചി: സംസ്ഥാനത്ത് സ്വാശ്രയ വിദ്യാഭ്യാസമേഖല അഴിമതിയുടെ ചെളിക്കുണ്ടിലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. പ്രവർത്തനനിരതമാണെന്നു പറയപ്പെടുന്ന വിജിലൻസ് വകുപ്പിന്റെ പ്രവർത്തനം തുടങ്ങേണ്ടത് വിദ്യാഭ്യാസമേഖലയിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.സി. ജോസ് അനുസ്മരണം ഡിസിസി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആന്റണി.
ആന്റണിയുടെ പ്രസംഗം ഇങ്ങനെ തുടർന്നു: അഴിമതിയുടെ കൂത്തരങ്ങായി കേരളത്തിലെ വിദ്യാഭ്യാസമേഖല മാറി. ചില സ്വാശ്രയ കോളജുകളും എയ്ഡഡ് കോളജുകളും തനി കച്ചവടമാണ് നടത്തുന്നത്. പ്യൂണ്‍ മുതൽ അധ്യാപകർ വരെയുള്ള നിയമനങ്ങളിൽ ഈ മാനേജ്മെന്റുകൾ പിടിച്ചുപറി നടത്തുന്നു. വിദ്യാർഥികളുടെ പ്രവേശനത്തിനും ലക്ഷങ്ങൾ ഈടാക്കുന്നു. ഇതവസാനിപ്പിക്കണം.
കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും ഇതിനെതിരേ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കലാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചതിൽ ദുഃഖിക്കുന്ന ആളാണ് താനെന്നും ആന്റണി പറഞ്ഞു.
രാഷ്ട്രീയം നിരോധിച്ചതിനുശേഷം കലാലയങ്ങൾ ജാതിമത വർഗീയ സംഘടനകളുടെ കൈപ്പിടിയിലായി. കലാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയത്തിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിപ്പിക്കണം.
അതേസമയം, എറണാകുളം മഹാരാജാസ് കോളജിൽ ചില വിദ്യാർഥി രാഷ്ട്രീയക്കാർ കാട്ടുന്ന കാര്യങ്ങളിൽ നടുക്കവും വേദനയുമുണ്ടെന്നും അധ്യാപകരെ അപമാനിച്ചുകൊണ്ടുള്ള ഒരു സമരവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല അഴിമതിയുടെ ചെളിക്കുണ്ടിലെന്ന് എ.കെ. ആന്റണി
02:26 AM Jan 24, 2017 | Deepika.com