കൊല്ലം: യമനിൽ ബന്ദിയാക്കപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനശ്രമം നടത്തുന്നതിൽ കേന്ദ്രസർക്കാർ നിഷ്ക്രിയത്വം കാട്ടുകയാണെന്നു കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി.
ഫാ. ടോമിന്റെ മോചനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെസിബിസി പ്രൊ-ലൈഫ് സംസ്ഥാന സമിതി കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ യാതൊന്നും ചെയ്തില്ലെങ്കിൽ ഇപ്പോൾ തുടങ്ങിയ സമരം വ്യാപകമാക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ആത്മാർഥതയില്ല. ഇതു സംശയം ജനിപ്പിക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിക്കു പോലും ഫാ. ടോം ഉഴുന്നാലിലിനെ അറിയില്ലെന്നാണു പറയുന്നത്. ഇതിൽനിന്നു മനസിലാക്കേണ്ടതു കേന്ദ്രസർക്കാർ ഇക്കാര്യം ഗൗരവത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നാണെന്നും ഫാ. പോൾ മാടശേരി പറഞ്ഞു.
ഭരണാധികാരികൾ ഉണർന്ന് പ്രവർത്തിക്കാത്തതാണ് ഇത്തരം അധമ സംഭവങ്ങൾ ഉണ്ടാകാൻ കാരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ഭരണാധികാരികൾ ജനങ്ങളുടെ കാവൽക്കാരാകേണ്ടവരാണ്. ഇത് ഇല്ലാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
രൂപത എപ്പിസ്കോപ്പൽ വികാർ ഫാ. ഡോ. ബൈജു ജൂലിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി തങ്ങളുടേതുവെല്ലുവിളിയുടെ ശബ്ദമല്ല മറിച്ചു യാചനയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷ ഷാഹിദ കമാൽ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ വലിയവീട്, കെസിവൈഎം കൊല്ലം രൂപത പ്രസിഡന്റ് എഡ്വേർഡ് രാജു, പ്രൊലൈഫ് സമിതി സംസ്ഥാന സെക്രട്ടറി സാബു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ചു നടത്തുന്ന ആദ്യത്തെ തെരുവോര സമരമാണിതെന്നു സംഘാടകർ അറിയിച്ചു. ഇതിന്റെ തുടർച്ചയായി ഇന്നു കല്പറ്റയിൽ തെരുവോര സമരം സംഘടിപ്പിക്കും. എല്ലാ ജാതി മതസ്ഥരും പങ്കെടുക്കുന്ന കർമ പദ്ധതിയായി ഇതിന്റെ ദിശ മാറുകയാണെന്നും എല്ലാ ജില്ലകളിലും ഇത്തരം സമരപരിപാടികൾ നടത്തുമെന്നും സംഘാടകർ പറഞ്ഞു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർ മെഴുകുതിരി കത്തിച്ചു പ്രാർഥനയും നടത്തി.
ഫാ.ടോമിന്റെ മോചനം: കേന്ദ്രം നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നു പ്രോ ലൈഫ് സമിതി
02:09 AM Jan 24, 2017 | Deepika.com