കൂരാച്ചുണ്ട്: ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ കൂരാച്ചുണ്ട് വട്ടച്ചിറയിൽ ഇരുപത് വർഷം മുന്പാരംഭിച്ച വനിത ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ കെട്ടിടവും, ബാലുശേരി റോഡിൽ കൈതക്കൊല്ലി പാലത്തിന് സമീപം റോഡരികിലുള്ള രണ്ടേക്കർ ഭൂമിയും വർഷങ്ങൾ കഴിഞ്ഞും പാഴായി കിടക്കുന്നു. ഉദ്ഘാടനത്തിനു ശേഷം സംസ്കരണ കേന്ദ്രത്തിൽ ചുരുങ്ങിയ തോതിൽ മാത്രം ഉത്പന്നനിർമ്മാണം നടന്നെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി. കേന്ദ്രം പ്രവർത്തനക്ഷമമാകാൻ അധികൃതർ യാതൊരു നടപടിയും കൈകൊള്ളാത്തതിനാൽ കെട്ടിടം അനാഥമായ അവസ്ഥയിലുമായി. കെട്ടിടത്തിൽ മറ്റ് സംരംഭങ്ങൾ ആരംഭിക്കുന്നതിനോ വാടകയ്ക്കു നൽകുന്നതിനോ അധികൃതർ തയ്യാറാകാത്തതു ആക്ഷേപത്തിനിടയാക്കുന്നുണ്ട്. സാമൂഹിക വിരുദ്ധരുടെ താവളമായി മാറുമോ ഇവിടമെന്ന ആശങ്കയിലാണ് പരിസരവാസികൾ. കെട്ടിടത്തിൽ ജനോപകാരപ്രദമായ സംരംഭങ്ങൾ ആരംഭിക്കണമെന്ന ആവശ്യം നാട്ടിലുയരുന്നുണ്ട്.
കൈതക്കൊല്ലിയിൽ ഇരുപത് വർഷം മുന്പ് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് വില കൊടുത്ത് വാങ്ങിയ രണ്ടേക്കർ ഭൂമി കാട്മൂടിക്കിടക്കുകയാണ്. ഭൂമി വാങ്ങുന്നതിൽ ഗ്രാമപഞ്ചായത്തും പണംനൽകിയെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണിപ്പോഴുള്ളത്. ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സൗകര്യപ്രദമായ ഈ സ്ഥലത്ത് 2010 ൽ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കാൻ 50 സെന്റ് ഭൂമി വിട്ടു നൽകാൻ പഞ്ചായത്ത് ഭരണസമിതി ബ്ലോക്ക് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.കൂടാതെ കൂരാച്ചുണ്ടിൽ കെഎസ്ആർടിസി ഡിപ്പോ ആരംഭിക്കുന്നതിനായി ഭൂമി വിട്ട് നൽകണമെന്ന ആവശ്യവും പഞ്ചായത്ത് മുന്നോട്ട് വച്ചിരുന്നു.എന്നാൽ അധികൃതർ ഇതിനു തയ്യാറായില്ല. സ്ഥലത്ത് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി വൈദ്യുതി ലഭിക്കുന്നതിന് കെഎസ്ഇബിയിൽ ലക്ഷങ്ങൾ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവയൊന്നും നടപ്പാകാത്ത സാഹചര്യത്തിൽ കെഎസ്ആർടിസി ഡിപ്പോ ആരംഭിക്കാൻ ഭൂമി വിട്ടു നൽകാൻ നടപടിയുണ്ടാണമെന്ന് ഡി സിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട ആവശ്യപ്പെട്ടു.
ആർക്കും വേണ്ടാതെ ഭക്ഷ്യസംസ്കരണ കേന്ദ്രവും രണ്ടേക്കർ ഭൂമിയും
11:32 PM Mar 30, 2017 | Deepika.com