തിരുവനന്തപുരം: എടിഎം കാർഡിലെ 16 അക്ക നമ്പർ കൃത്യമായി പറഞ്ഞു പുതിയ തരം പണം തട്ടിപ്പുമായി സംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു. പ്രമുഖ ബാങ്കിൽ നിന്നു വിളിക്കുകയാണെന്ന് അറിയിക്കുന്ന സംഘം ഉപയോക്താവിന്റെ എടിഎം കാർഡിനു മുന്നിൽ അച്ചടിച്ചിട്ടുള്ള 16 അക്ക നമ്പർ കൃത്യമായി പറയും.
തുടർന്നു കാർഡിനു പിൻഭാഗത്തെ നമ്പരും ഉപയോക്താവിന്റെ പേരും വിലാസവും പറയും. എടിഎം കാർഡിന്റെ വാലിഡിറ്റി തീയതി വർധിപ്പിക്കുന്നതിനാണെന്നും ഇതിനായി ഇപ്പോൾ മൊബൈൽ ഫോണിലേക്കു വരുന്ന ഒടിപി പാസ്വേഡ് പറഞ്ഞു തരണമെന്നും ആവശ്യപ്പെടും. ഒടിപി പാസ് വേഡ് പറഞ്ഞു കൊടുക്കുന്ന ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള തുക നഷ്ടമാകും.
ഇതുമായി ബന്ധപ്പെട്ടു ബാങ്ക് ഉദ്യോഗസ്ഥർക്കും പോലീസിനും നിരവധി പരാതികളാണു ലഭിച്ചിട്ടുള്ളത്.
ഒരു കാരണവശാലും മൊബൈലിലേക്കു വരുന്ന വണ്‍ ടൈം പാസ് വേഡുകൾ ഫോണിലൂടെ അറിയിക്കരുതെന്നു ബാങ്ക് അധികൃതരും പറയുന്നു. ഈ ഫോണ്‍ നമ്പരുകൾ പോലീസ് സൈബർ സെൽ വിഭാഗം പരിശോധിച്ചിട്ടും കണ്ടെത്താനായിട്ടില്ല. സമൂഹ മാധ്യമങ്ങൾ വഴിയും ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ടു നിരവധി പേർ പരാതികൾ ഉന്നയിക്കുന്നുണ്ട്. നേരത്തെ എടിഎം പാസ് വേഡ് ചോദിച്ചു വിളിച്ചായിരുന്നു തട്ടിപ്പ്. എടിഎം പാസ് വേഡുകൾ പറഞ്ഞു കൊടുക്കാൻ മിക്ക അക്കൗണ്ട് ഉടമകളും തയാറാകാതെ വന്നതോടെയാണു പുതിയ തരം തട്ടിപ്പുമായി ഇവർ രംഗത്തു വന്നതെന്നാണു പോലീസ് നിഗമനം.
എടിഎം കാർഡ് നമ്പർ കൃത്യമായി പറഞ്ഞ് പുതിയ തട്ടിപ്പുമായി സംഘങ്ങൾ
01:52 AM Jan 22, 2017 | Deepika.com