തിരുവനന്തപുരം: കള്ളപ്പണം കണ്ടുകെട്ടാനാകാതെ ലക്ഷ്യം പൂർണമായി പാളിയതോടെയാണു കറൻസി രഹിത സമൂഹമെന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയതെന്നു മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. കെപിസിസി സംഘടിപ്പിച്ച ജനവേദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര തുഗ്ലക്കായി. ഇതിന് മുമ്പു നോട്ട് അസാധുവാക്കൽ പരിഷ്കാരം നടപ്പാക്കിയതു ബർമയും ഉത്തര കൊറിയയും സോവ്യറ്റ് യൂണിയനുമാണ്. ഈ രാജ്യങ്ങൾ ഇന്ന് എവിടെ നിൽക്കുന്നു വെന്ന് എല്ലാവർക്കുമറിയാം. വികസിത പാതയിൽ സഞ്ചരിക്കുന്ന ഒരു രാജ്യവും സ്വന്തം കറൻസിക്കു വിലയില്ലാതാക്കില്ല.
കള്ളപ്പണം ഇല്ലാതാക്കുകയായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രഥമ ലക്ഷ്യമായി പ്രധാനമന്ത്രി പറഞ്ഞത്. നിലവിലുള്ള കറൻസിയിൽ 30 ശതമാനം തുക തിരിച്ചുവരില്ലെന്നാണു കരുതിയത്. എന്നാൽ, നിലവിലുണ്ടായിരുന്ന പണമെല്ലാം തിരിച്ചെത്തിയതോടെ എത്ര തുക മടങ്ങിയെത്തിയെന്നു വ്യക്തമാക്കാൻ പോലുമാകുന്നില്ല. കള്ളപ്പണം സ്വർണമായും വസ്തുവായും മറ്റുമാകും നിക്ഷേപിച്ചിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം സാന്പത്തിക പരിഷ്കാരമല്ല. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള ആയുധമാണ്. അതുകൊണ്ടുതന്നെ നോട്ട് നിരോധനത്തെ രാഷ്ട്രീയമായി എതിർക്കണമെന്നും ജയറാം രമേശ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അധ്യക്ഷതവഹിച്ചു. ഒരു വശത്തു നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെയും മറുഭാഗത്തു പിണറായി വിജയന്റെ ഏകാധിപത്യ നടപടികളെയും എതിർക്കേണ്ട അവസ്ഥയിലാണു ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്തു വിവരാവകാശ നിയമപ്രകാരം ചില പ്രത്യേക വിവരങ്ങൾ നൽകാനാകില്ലെന്നു പറഞ്ഞപ്പോൾ ജനങ്ങൾ ആട്ടിപ്പുറത്താക്കുമെന്നു പറഞ്ഞ പിണറായി വിജയൻ ഇന്നു മന്ത്രിസഭാ തീരുമാനങ്ങൾ പോലും പരസ്യപ്പെടുത്താനാകില്ലെന്നു പറയുന്നതു വൈരുധ്യമാണെന്നും സുധീരൻ പറഞ്ഞു. എഐസിസി നിരീക്ഷകൻ കെ.വി. തങ്കബാലു, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി ഡി സതീശൻ എംഎൽഎ, എം എം ഹസൻ, എംഎൽഎമാരായ വി.എസ്.ശിവകുമാർ, എം.വിൻസന്റ്, വി.ടി ബലറാം, കെ.എസ്.ശബരിനാഥൻ എന്നിവർ പ്രസംഗിച്ചു.
കള്ളപ്പണം കിട്ടാതെ വന്നപ്പോൾ മോദിക്കു കറൻസി രഹിത മുദ്രാവാക്യം
01:19 AM Jan 22, 2017 | Deepika.com