തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടലൂർ ചോമന്റെവിട സന്തോഷ് കുമാറിനെ(53) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുൾപ്പെടെ ആറ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി അണ്ടലൂരിലെ രോഹൻ(29), അണ്ടലൂർ മണപ്പുറം വീട്ടിൽ മിഥുൻ (27), അണ്ടലൂർ ലീലറാമിൽ പ്രജുൽ(25), പാലയാട് ഷാഹിനം വീട്ടിൽ ഷമിൽ(26), പാലയാട് തോട്ടുമ്മൽ വീട്ടിൽ റിജേഷ്(27), പാലയാട് കേളോത്ത് വീട്ടിൽ അജേഷ്(27) എന്നിവരേയാണു ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പ്, ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സിഐ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന് രണ്ടു മണിക്കൂറിനുള്ളിൽ തലശേരി ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
ആക്രമണം നടത്തിയത് എട്ടംഗ സംഘമാണെന്നു വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലിലാണു പ്രതികളുടെ പങ്കാളിത്തം വ്യക്തമായത്. ഇവരുടെ ഫോണ്‍കോളുകളുടെ വിശദവിവരങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു.
കഴിഞ്ഞ 17നു തലശേരി ബ്രണ്ണൻ കോളജിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അരിലിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണു സന്തോഷിനെ ആക്രമിച്ചതെന്നു പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. അരിലിന്റെ അടുത്ത സുഹൃത്തുക്കളാണു പ്രതികൾ. ഒരു വിവാഹ വീട്ടിൽ മദ്യപിച്ചശേഷമാണ് എട്ടംഗ സംഘം 18നു രാത്രി പത്തോടെ സന്തോഷിന്റെ വീട്ടിലെത്തിയത്. ശബ്ദംകേട്ടു വാതിൽ തുറന്ന സന്തോഷ് ആയുധങ്ങളുമായി അക്രമികളെ കണ്ടതോടെ വാതിൽ അടച്ചു. എന്നാൽ, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ആക്രമിക്കുകയായിരുന്നത്രെ. പതിനൊന്നേകാലോടെ സ്ഥലത്തെത്തിയ ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സന്തോഷിന്റെ സുഹൃത്തുക്കളും ചേർന്നാണു ആശുപത്രിയിലെത്തിച്ചത്.
ഒരു മണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ കിടന്ന് രക്തം വാർന്നാണു സന്തോഷ് മരിച്ചത്. ആക്രമണത്തിനുശേഷം പ്രതികൾ അവരവരുടെ വീടുകളിൽ എത്തിയതിനു തൊട്ടുപിന്നാലെ പോലീസ് സംഘവും ഇവരുടെ വീടുകളിൽ എത്തിയിരുന്നു. പോലീസിന്റെ പഴുതടച്ചുള്ള നീക്കമാണു റിക്കാർഡ് വേഗത്തിൽ പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്.
സന്തോഷ് വധം:ആറ് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
01:19 AM Jan 22, 2017 | Deepika.com