കൊണ്ടോട്ടി: നാൽപതു ലക്ഷം രൂപയുടെ വിദേശ കറൻസികളുമായി രണ്ടു യാത്രക്കാരെ കോഴിക്കോട് ഡിആർഐ, കരിപ്പൂർ കസ്റ്റംസ് എന്നിവർ ചേർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി.
മലപ്പുറം പെരുവളളൂർ അന്പായി വളപ്പിൽ പാലമഠത്തിൽ ഷറഫുദീൻ (28), കാസർഗോഡ് കളനാട് കെമ്പനപ്പാറ മുഹമ്മദ് സാഹിർ (26) എന്നിവരിൽ നിന്നാണു കറൻസികൾ പിടികൂടിയത്. ഇന്നലെ പുലർച്ചെ 1.40നുളള ഇൻഡിഗോ വിമാനത്തിൽ ദുബായിലേക്കു പോകാനെത്തിയ ഷറഫുദീന്റെ ബാഗിൽ നിന്നു 32 ലക്ഷത്തിന്റെ വിദേശ കറൻസികളാണ് ഡിആർഐ സംഘം കണ്ടെത്തിയത്.
19,000 ഖത്തർ റിയാൽ, 66,000 സൗദി റിയാൽ, 22500 യുഎസ് ഡോളർ എന്നീ കറൻസികളാണു ബാഗിൽ ഒളിപ്പിച്ചിരുന്നത്. പുലർച്ചെ 1.25ന് ദുബായിലേക്കുളള സ്പൈസ് ജെറ്റ് വിമാനത്തിൽ പോകാനാണു മുഹമ്മദ് സാഹിർ കരിപ്പൂരിലെത്തിയത്. ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണു കസ്റ്റംസ് എട്ടു ലക്ഷത്തിന്റെ വിദേശ കറൻസികൾ കണ്ടെത്തിയത്.
4000 ബ്രിട്ടീഷ് പൗണ്ട്, 225 ഒമാൻ റിയാൽ, 3500 സൗദിറിയാൽ, 20,500 യുഎഇ ദർഹം എന്നിവയാണു പിടിച്ചെടുത്തത്.
40 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി രണ്ടു പേർ കരിപ്പൂരിൽ പിടിയിൽ
01:19 AM Jan 22, 2017 | Deepika.com