ഇരിട്ടി: മഹാരാഷ്ട്രയിൽ വെട്ടേറ്റു മരിച്ച ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും. ഒൻപതാം ബ്ലോക്കിലെ ചന്ദ്രൻ (37), രവീന്ദ്രൻ (38) എന്നിവരാണു മരിച്ചത്. മഹാരാഷ്ട്രയുടെയും ഗോവയുടെയും അതിർത്തി ജില്ലയായ സിന്ധ്ദുർഗയിലെ സവന്താടി താലൂക്കിൽപ്പെട്ട റോണാപാൽ വില്ലേജിലെ ചാക്കർമാനിലായിരുന്നു സംഭവം. മുള വെട്ടാനായി ഇടുക്കി സ്വദേശിക്കൊപ്പം പോയ അഞ്ചംഗ മലയാളി സംഘത്തിലുള്ളവരാണു മരിച്ചവർ. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൂടെയുണ്ടായിരുന്ന കേളകം, കാഞ്ഞിരക്കൊല്ലി കോളനികളിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവമെങ്കിലും ശനിയാഴ്ച ഉച്ചയോടെയാണു വിവരം പുറംലോകം അറിയുന്നത്. പ്രദേശത്തെ ചില മലയാളികൾക്കൊപ്പം പോലീസ് വനത്തിനുള്ളിൽ എത്തിയപ്പോഴേക്കും രവീന്ദ്രൻ മരിച്ചിരുന്നു. ചന്ദ്രനെ കിലോമീറ്ററോളം അകലെയുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താമസസ്ഥലത്തു മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു.
കസ്റ്റഡിയിലുള്ള ഒരാളുടെ ഭാര്യയോടു നാലുവർഷം മുമ്പു രവീന്ദ്രൻ മോശമായി പെരുമാറിയിരുന്നതായി പറയുന്നു. മദ്യപാനത്തിനിടയിൽ വിഷയം ചർച്ചയാകുകയും ഇയാൾ രവിയെ വെട്ടുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. രവിയെ വെട്ടുന്നതു തടയാൻ ശ്രമിക്കുന്നതിനിടയിലാണു ചന്ദ്രനു തലയ്ക്കു വെട്ടേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മലയാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒന്നരമാസം മുമ്പാണു മുള വെട്ടാനായി ഇടുക്കി സ്വദേശിക്കൊപ്പം അഞ്ചുപേരും മഹാരാഷ്ട്രയിൽ എത്തിയത്. ആറളം ഫാമിലെ ആദിവാസികളെ മറ്റു പ്രദേശങ്ങളിലേക്കു ജോലിക്കായി കൊണ്ടുപോകുമ്പോൾ പുനരധിവാസ മിഷൻ അധികൃതരെ അറിയിക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും ഇടുക്കി സ്വദേശിക്കൊപ്പം അഞ്ചുപേരും പോയത് അധികൃതർ അറിഞ്ഞിരുന്നില്ല. ഫാം സൈറ്റ് മാനേജർ ഗിരീഷിന്റെയും വാർഡ് അംഗവും ആറളം പഞ്ചായത്ത് വൈസ് പസിഡന്റുമായ കെ. വേലായുധന്റെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ആദിവാസി പുനരധിവാസ മിഷന്റെ ചെലവിൽ ആംബുലൻസും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും അധികൃതർ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ: അംബിക. മക്കൾ: വിഷ്ണു, മായ, നന്ദൻ. ചോമൻ - കാർത്തിക ദമ്പതികളുടെ മകനാണു കൊല്ലപ്പെട്ട രവീന്ദ്രൻ. ഭാര്യ: റാണി. മക്കൾ: വീണ, വിഷ്ണു, വരുണ്, വൈഷ്ണവി.
മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലെത്തിക്കും
01:03 AM Jan 22, 2017 | Deepika.com