കൊച്ചി: വിദ്യാർഥിസമരങ്ങളിലെ അക്രമമാർഗം അപലപനീയവും സംസ്കാര ശൂന്യവുമെന്നു കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) സെക്രട്ടേറിയറ്റ്.
പൊതുമുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിച്ചുതകർക്കുന്നതു സമരത്തിന് ശക്തിപകരുന്നതല്ല. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച് പ്രതികരിച്ച രീതി സമരങ്ങളുടെ ധാർമിക അധപതനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകുന്ന വീഴ്ചകൾക്കു പരിഹാരമുണ്ടാക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. അക്രമമാർഗം പ്രോത്സാഹിപ്പിക്കരുത്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനു സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല. സർക്കാരിന് സംഭവിച്ചിട്ടുള്ള വീഴ്ചയാണ് രാഷ്ട്രീയ കൊലപാതകങ്ങൾ തുടരാൻ കാരണം. സാധാരണക്കാരായ പ്രവർത്തകരുടെ ജീവൻ ഇല്ലാതാക്കുന്നതിനും അക്രമങ്ങളിലേക്ക് പ്രവർത്തകരെ തള്ളിവിടുന്നതിനും രാഷ്ട്രീയ നേതൃത്വം ശ്രമിക്കരുത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിനു പോലും മങ്ങലേല്ക്കുന്ന രീതിയിൽ അക്രമവും ഹർത്താലും കണ്ണൂരിലുണ്ടായതു കേരളത്തിന്റെ അന്തസിനും സംസ്കാരത്തിനും ചേർന്നതല്ല.
കെസിബിസി അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് യോഗം ഉദ്ഘാടനം ചെയ്തു. കെസിഎഫ് പ്രസിഡന്റ് ഷാജി ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മോണ്സണ് കെ. മാത്യു, ഫാ. ജോണ് തുണ്ടിയിൽ ഭാരവാഹികളായ പ്രഫ. ജോസുകുട്ടി ഒഴുകയിൽ, പി.കെ. ജോസഫ്, മൈക്കിൾ പി. ജോണ്, ടോമിച്ചൻ അയ്യരുകുളങ്ങര, പ്രഷീല ബാബു, ജോസ് മൂലയിൽ, ബാബു മാത്യു, തോമസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥിസമരങ്ങളിലെ അക്രമമാർഗം അപലപനീയം:കെസിഎഫ്
12:56 AM Jan 22, 2017 | Deepika.com