മൂവാറ്റുപുഴ: വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചെന്ന കേസിൽ ആർടി ഓഫീസ് ജീവനക്കാരനെതിരേ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
നോർത്ത് പറവൂർ ജോയിന്റ് ആർടി ഓഫീസ് ഹെഡ്ക്ലാർക്ക് ചെറായി പള്ളിപ്പുറം പുതുശേരി വീട്ടിൽ അജിമോൻ വർഗീസിനെതിരേയാണ് എഫ്ഐആർ സമർപ്പിച്ചത്.
ഫാ. ടിബു വർഗീസ് വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്നാണ് 21,63,926 രൂപയുടെ അധിക സ്വത്ത് അജിമോൻ സന്പാദിച്ചതായി കണ്ടെത്തിയത്. ഇയാളുടെ യഥാർഥ വരുമാനത്തിന്റെ 57.47 ശതമാനം കൂടുതലാണിതെന്ന് എഫ്ഐആറിൽ പറയുന്നു.
2009 മുതൽ 2016 വരെയുള്ള കാലയളവിലെ വരവു ചെലവു കണക്കുകൾ പരിശോധിച്ചതിൽനിന്നാണ് അധിക സ്വത്ത് സന്പാദനം വിജിലൻസ് കണ്ടെത്തിയത്.
1987 ലാണ് അജിമോൻ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. 2014ൽ സീനിയർ ക്ലർക്കായി. വിഎസിബി എസ്പി വി.എൻ. ശശിധരനാണ് വിജിലൻസ് കോടതിയിൽ ഇന്നലെ എഫ്ഐആർ സമർപ്പിച്ചത്.
വരവിൽ കവിഞ്ഞ സ്വത്ത്: ആർടി ഓഫീസ് ജീവനക്കാരനെതിരേ എഫ്ഐആർ
12:56 AM Jan 22, 2017 | Deepika.com