മറയൂർ: വേനൽ പഴങ്ങളുടെ നാട്ടിൽ പഴമരങ്ങൾ പൂത്തു. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചെരിവായ മറയൂർ മലനിരകളിലെ കാന്തല്ലൂർ, കീഴാന്തൂർ, പെരുമല പ്രദേശങ്ങളിലാണു പഴത്തോട്ടങ്ങൾ പൂപ്പാടങ്ങളായിരിക്കുന്നത്.
സമുദ്രനിരപ്പിൽനിന്നും 4,000 അടി ഉയരത്തിലുള്ള ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മഴനിഴൽ പ്രദേശമായ മറയൂരിൽ വിളയാത്ത പച്ചക്കറികളും പഴങ്ങളുമില്ല.
കേരളത്തിൽ മഴ തിമിർത്തുപെയ്തിരുന്ന ജൂണ്‍ -ജൂലൈ മാസങ്ങളിൽ മറയൂരിൽ കാറ്റുമാത്രം വീശീയടിച്ചുകൊണ്ടിരിക്കും. ചുറ്റുമുള്ള മലനിരകൾ മഴയെ തടഞ്ഞുനിർത്തുമ്പോൾ മലമുകളിൽ മാത്രമാകും മഴ. താഴ്വാരം നൂൽമഴയോടെ മഴനിഴലിലും പിന്നെ കോടമഞ്ഞും മൂടും. വർഷത്തിൽ ഭൂരിഭാഗം സമയവും ഇത്തരം കാലാവസ്ഥ ആയതിനാൽ മറയൂർ തടത്തിൽ വിളയുന്ന ഏതു വിളകൾക്കും അധികരുചി ലഭിക്കും. കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക പ്രദേശവും മറയൂർ മലനിരകളിലെ കാന്തല്ലൂരാണ്.
കോടമഞ്ഞു പുതച്ചുനിൽക്കുന്ന മലനിരകളിൽ ഇല കൊഴിഞ്ഞ മരങ്ങൾ അടിമുടി പൂവണിഞ്ഞു നിൽക്കുന്നത് സഞ്ചാരികളെ വളരയധികം ആകർഷിക്കു ന്ന കാഴ്ചയാണ്. ഡിസംബർ അവസാനത്തോടെയാണു മരങ്ങൾ ഇലകൊഴിഞ്ഞു പൂവിടാൻ ആരംഭിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച് മേയ്- ജൂണ്‍ മാസങ്ങളിൽ വിളവെടുക്കുന്ന പ്ലം, പീച്ച് തുടങ്ങിയ പഴമരങ്ങളാണു നിറയെ പൂവിട്ടിരിക്കുന്നത്. പ്ലംസ് ചെടിയിൽ വെള്ള പൂവും പീച്ച് ചെടിയിൽ പിങ്ക് നിറത്തിലുള്ള പൂവുകളുമാണ്.
രണ്ടു വർഷമായി ക്രമമില്ലാത്ത കാലാവസ്ഥയാണ് മേഖലയിൽ അനുഭവപ്പെടുന്നതെങ്കിലും പഴവർഗങ്ങൾക്കു സന്തുലിതമായ കാലാവസ്ഥയാണുള്ളത്. അതിനാൽ വേനൽ പഴത്തിന്റെ മരങ്ങൾ അടിമുടി പൂത്തിരിക്കുകയാണ്. ഏപ്രിലിൽ പ്ലംസ്, പിച്ചീസ്, മാതള നാരങ്ങ, പാഷൻ ഫ്രൂട്ട് എന്നിവയും ജൂണ്‍ - ജൂലൈ മാസങ്ങളിൽ ആപ്പിൾ പഴങ്ങളും സ്ട്രോബറി പഴങ്ങളും ലഭിക്കും
മറയൂരിൽ മരങ്ങൾ പൂത്തു, വേനൽ പഴങ്ങൾക്കായി കാത്തിരിക്കാം
12:56 AM Jan 22, 2017 | Deepika.com