തൃശൂർ: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലെ ദുരൂഹതകൾക്ക് ആക്കംകൂട്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വിദ്യാർഥിയുടേതു തൂങ്ങിമരണം തന്നെയാണെന്നാണ് തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മുഖത്ത് മൂന്ന് മുറിവുകളുണ്ടെന്നും മൂക്കിലും ചുണ്ടിലുമുള്ള മുറിവുകൾ മരണത്തിനുമുന്പ് സംഭവിച്ചതാണെന്നുമുള്ള സൂചനകളാണ് മരണത്തെ ദുരൂഹമാക്കുന്നത്. പിജി വിദ്യാർഥി കൂടിയായ ഡോ. ജെറി കെ. ജോസഫാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മരണത്തിനുമുന്പുള്ള നാലു മുറിവുകൾ ശരീരത്തിലുണ്ട്. കഴുത്തിലും, മൂക്കിന്റെ വലതുവശത്തും, മറ്റു രണ്ടെണ്ണം ചുണ്ടുകളിലുമാണ്.
ഇതിൽ കഴുത്തിലേതു തൂങ്ങുന്പോഴുള്ളതാണ്. മൂക്കിലുള്ളതു പോറലാണ്. ചുണ്ടിലേതും സമാന സ്വഭാവമുള്ള മുറിവുകളാണ്. ഇവ എങ്ങനെ ഉണ്ടായെന്ന സംശയംപോലും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. മുറിവുകൾക്ക് ആഴമില്ലെങ്കിലും, ജിഷ്ണു മർദനത്തിന് ഇരയായെന്ന ആരോപണം നിലനില്ക്കേ പുറത്തുവന്ന റിപ്പോർട്ട് സംശയങ്ങളും ദുരൂഹതകളും വർധിപ്പിക്കുകയാണ്. ജിഷ്ണു തൂങ്ങിമരിക്കാൻ ഉപയോഗിച്ച വസ്തു പോലീസ് എത്തിക്കാത്തതിനാൽ നേരിൽ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പോലീസ് രേഖകളും മുറിവുകളും പരിശോധിക്കപ്പെടുന്പോൾ തൂങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്നു എന്ന സാങ്കേതികത്വമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മരണകാരണം തൂങ്ങിമരണമെന്ന നിഗമനത്തിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിലും ഇനിയുള്ള അന്വേഷണത്തിലും നിർണായകമാകും.
ജിഷ്ണുവിന്റെ മരണം: ദുരൂഹതകൾ നിറച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
02:36 AM Jan 20, 2017 | Deepika.com