തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂർ ധർമടത്ത് നടന്ന കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഈ സംഭവത്തിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് കൈ കഴുകാൻ സിപിഎമ്മിന് ആകില്ല. സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ രാഷ്ട്രീയ കൊലപതാകങ്ങൾക്കുശേഷവും സിപിഎം പിന്തുടരുന്ന ശൈലിയാണിത്. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോഴും സിപിഎം ഇതേ പല്ലവിയാണ് ആവർത്തിച്ചതെന്നും സുധീരൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കണ്ണൂരിൽ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പ് തടസപ്പെടുത്താനാണ് ഒരുഭാഗത്ത് സിപിഎമ്മും മറ്റൊരുഭാഗത്ത് ബിജെപിയും ശ്രമിക്കുന്നത്.
ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ ചുരുങ്ങിയ പക്ഷം കലോത്സവം നടക്കുന്ന കണ്ണൂർ നഗരത്തെയെങ്കിലും ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തു രാഷ്ട്രീയ കൊലപാതകം തുടരുന്നതു തടയുന്നതിൽ പോലീസ് തികഞ്ഞ പരാജയമാണ്. എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പാട്യം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി ഷാരോണിനെ അതിക്രൂരമായിട്ടാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. ബിജെപിയുടെ അതേ ഫാസിസ്റ്റ് ശൈലിയും അസഹിഷ്ണതയുമാണ് -സുധീരൻ പറഞ്ഞു.
സിപിഎമ്മിനു കൈകഴുകാനാകില്ല: സുധീരൻ
02:22 AM Jan 20, 2017 | Deepika.com