കോട്ടയം: തിരുനാളിനായി അതിരമ്പുഴ ഒരുങ്ങി. ഇനിയുള്ള 14 ദിവസം അതിരമ്പുഴ നിവാസികൾക്ക് ആഘോഷദിനങ്ങളാണ്. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പളളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് ഇന്നു രാവിലെ ഏഴിനു വികാരി ഫാ. സിറിയക് കോട്ടയിൽ കൊടിയേറ്റും. തിരുനാളിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
ഇന്നു രാവിലെ കൊടിയേറ്റിനു ശേഷം എട്ടിനും 11നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30നു പ്രസുദേന്തിമാരുടെ നിയോഗത്തിലുളള വിശുദ്ധ കുർബാന. തുടർന്നു പ്രസുദേന്തി വാഴ്ചപ്രദക്ഷിണം. നാളെ രാവിലെ 7.30നു വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം അൾത്താരയിൽനിന്നു പരസ്യവണക്കത്തിനായി പുറത്തെടുത്തു രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും. തുടർന്നു തിരുസ്വരൂപവുമായി ചെറിയപള്ളിയിലേക്കു പ്രദക്ഷിണം. തിരുസ്വരൂപം ചെറിയപളളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾ ചെറിയപള്ളിയിൽ നടക്കും.
നാളെ മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും. നാളെ പടിഞ്ഞാറ്റുംഭാഗത്തിന്റെയും 21നു തെക്കുംഭാഗത്തിന്റെയും 22നു കിഴക്കുംഭാഗത്തിന്റെയും 23നു വടക്കുംഭാഗത്തിന്റെയും ദേശക്കഴുന്നുകൾ. ദേശക്കഴുന്നുകൾ ചെറിയപള്ളിയിൽ സമാപിച്ചശേഷം രാത്രി എട്ടിനു പളളി മൈതാനത്തെ വേദിയിൽ കലാപരിപാടികൾ അരങ്ങേറും. നാളെ നാടകം, 21ന് ആകാശവിസ്മയം. 22നുഗാനസന്ധ്യ 23നു മെഗാഷോ എന്നിവയാണു കലാപരിപാടികൾ.
24നു വൈകുന്നേരം 3.30ന് അതിരമ്പുഴ ഇടവകാംഗങ്ങളായ വൈദികർ ചേർന്നു സമൂഹബലി അർപ്പിക്കും. അഞ്ചിനു നഗരപ്രദക്ഷിണം വലിയപള്ളിയിൽനിന്ന് ആരംഭിക്കും. ആറിനു പ്രദക്ഷിണം ടൗണ്‍ കപ്പേളയിലെത്തും.
6.30നു വലിയപള്ളിയിൽനിന്നു രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും. ഏഴിനു ഇരുപ്രദക്ഷിണങ്ങളും ചെറിയപള്ളിക്കു മുന്നിൽ സംഗമിക്കും. സംയുക്ത പ്രദക്ഷിണം ചെറിയപള്ളിചുറ്റി വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി വലിയപള്ളിയിലെത്തി എട്ടിനു സമാപിക്കും. 8.30ന് വെടിക്കെട്ട് ആരംഭിക്കും. 10നു വെടിക്കെട്ട് അവസാനിക്കും. പതിവിൽനിന്നു വ്യത്യസ്തമായി 8.30 മുതൽ 10 വരെ ഒരു സെറ്റായിട്ടായിരിക്കും വെടിക്കെട്ട്.
25ന് രാവിലെ 10ന് തിരുനാൾ റാസ. വൈകുന്നേരം 4.30നു തിരുനാൾ പ്രദക്ഷിണം. ഉണ്ണിയീശോയുടെയും 21 വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന പ്രദക്ഷിണം വലിയപള്ളിയിൽനിന്ന് ആരംഭിച്ചു ചെറിയപള്ളി ചുറ്റി വലിയ പള്ളിയിൽ തിരികെയെത്തി ഏഴിനു സമാപിക്കും. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും.
അന്നു വൈകുന്നേരം 6.30നു തിരുനാൾ സമാപന പ്രദക്ഷിണം നടക്കും. തുടർന്നു വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം അൾത്താരയിൽ പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു കൊടിയിറങ്ങും. 26 മുതൽ 31 വരെ എല്ലാ ദിവസവും വലിയപളളിയിൽ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
ചന്തക്കടവിലെയും അതിരമ്പുഴപളളിയിലെയും പരിസരത്തെയും വൈദ്യുതദീപാലങ്കാരങ്ങൾ നാളെ മിഴി തുറക്കും. മധ്യകേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അതിരമ്പുഴയിലേക്ക് 24നും 25നും കെഎസ്ആർ ടിസി സ്പെഷൽ ബസ് സർവീസ് ഉണ്ടായിരിക്കും.
പള്ളിപരിസരത്തും തിരക്കേറിയ സ്ഥലങ്ങളിലും സിസി കാമറകൾ സ്ഥാപിച്ചു പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പത്രസമ്മേളനത്തിൽ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ, ജനറൽ കണ്‍വീനർ ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം, ടോമി സെബാസ്റ്റ്യൻ ചക്കാലയ്ക്കൽ, ജോണി പണ്ടാരക്കളം, മീഡിയ കണ്‍വീനർ രാജു കുടിലിൽ എന്നിവർ പങ്കെടുത്തു.
അണിഞ്ഞൊരുങ്ങി അതിരമ്പുഴ
01:59 AM Jan 19, 2017 | Deepika.com