കോട്ടയം: ഇന്ത്യ മഹാരാജ്യത്ത് ഇനിയൊരു രോഹിത് വെമുല ഉണ്ടാകാതിരിക്കാൻ ദളിത്ആദിവാസി പീഡനങ്ങൾക്കെതിരേ ശക്തമായി പ്രതികരിക്കാൻ കോട്ടയത്തു സമാപിച്ച സിഎസ്ഐ സിനഡ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമീപകാലത്തു കോട്ടയത്തും പരിസരപ്രദേശങ്ങളിലും ദളിത് ആദിവാസി വിദ്യാർഥികൾക്ക് എതിരേയുണ്ടായ അക്രമങ്ങളിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു വേണ്ടിയുള്ള നടപടി ത്വരിതപ്പെടുത്താൻ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടുള്ള പ്രമേയവും പാസാക്കപ്പെട്ടു.
ഇന്നലെ രാവിലെ 11ന് ചെന്നൈ റോയൽപേട്ടയിലുള്ള സിഎസ്ഐ സിനഡ് ആസ്ഥാനത്തു നടന്ന സ്വീകരണത്തിനും സ്തോത്ര ശുശ്രൂഷയ്ക്കും ശേഷം സഭയുടെ പരമാധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെട്ട മോഡറേറ്റർ ബിഷപ് റവ.തോമസ് കെ.ഉമ്മനും ഡെപ്യൂട്ടി മോഡറേറ്റർ വടപ്പള്ളി പ്രസാദ റാവുവും സഹഭാരവാഹികളും ചാർജ് ഏറ്റെടുത്തു.
മുൻ മോഡറേറ്റർ ബിഷപ് ഡോ.ജി. ദൈവാശീർവാദം, സിഎസ്ഐ ബിഷപ്പുമാർ, സിഎസ്ഐ മധ്യകേരള മഹായിടവക ഭാരവാഹികൾ, സിനഡ് എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദളിത് പീഡനങ്ങൾക്കെതിരേ പ്രതികരിക്കും: സിഎസ്ഐ സിനഡ്
01:46 AM Jan 19, 2017 | Deepika.com