കോഴിക്കോട്:കൂണ്ടൂപ്പറന്പ് കക്കുഴിപടിപറന്പിൽ പുതുതായി നിർമിച്ച നന്മ എന്ന പുതിയവീടും നാടും ഇന്നലെ ആഘോഷത്തിലായിരുന്നു. നടക്കാവ് ഗവ. മോഡൽ എൽപി സ്കൂൾ വിദ്യാർഥി അമൽകൃഷ്ണയുടെ സ്വപ്ന സാക്ഷാത്കാരമായ വീടിന്റെ പ്രവേശത്തിനു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരിട്ടെത്തി. അദ്ദേഹം നിലവിളക്കുകൊളുത്തി വീടിന്റെ താക്കോൽ കുടുംബത്തിനു കൈമാറി.
നടക്കാവ് ഗവ. ടിടിഐ വ ള പ്പി ലെ മോഡൽ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് അമൽകൃഷണയ്ക്കു വീടില്ലെന്ന് സഹപാഠികളായ ശിവാനിയും വിഷ്ണുവും ഉമ്മൻചാണ്ടിയെ അറിയിച്ചത്. ഒരു വർഷം മുന്പായിരുന്നു സംഭവം. തുടർന്ന് സുമനസുകളുടെ സഹായത്തോടെ വീടൊരുങ്ങുകയായിരുന്നു.
മുഖ്യമന്ത്രി എന്ന നിലയിൽ അമൽകൃഷ്ണയുടെ വീടിനായി പ്രഖ്യാപിച്ച മൂന്ന് ലക്ഷം രൂപ സർക്കാരിൽ നിന്നും വാങ്ങി നൽകാൻ സമ്മർദ്ദം ചെലുത്തുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പരസ്പരം സഹായിക്കാനുള്ള മനസാണ് എല്ലാവരിലും ഉണ്ടാകേണ്ടത്. ഒരാളെ സഹായിക്കാൻ ആദ്യം വേണ്ടത് പണമല്ലെന്നും മനസാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.സഹപാഠിയുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തന്നെ സമീപിച്ച കുരുന്നുകൾ ഏവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുനിലവീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. 16 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. അമലിന്റെ സ്വപ്നഭവനം യാഥാർഥ്യമാകാൻ പ്രയത്നിച്ച ശിവാനിക്കും വിഷ്ണുവിനും മലബാർ ഗോൾഡ് സ്പോണ്സർ ചെയ്ത ഒരു പവന്റെ സ്വർണനാണയം ഉമ്മൻചാണ്ടി സമർപ്പിച്ചു. ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്, സെക്രട്ടറി രമേശ് നന്പിയത്ത്, മുൻ പ്രസിഡന്റ് കെ.സി അബു, സിപിഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ , കൗണ്സിലർ കിഷൻചന്ദ് ഉൾപ്പെടെ നിരവധി പേർപങ്കെടുത്തു.
അമൽകൃഷ്ണയും കുടുംബവും ഇനി "നന്മ'യിൽ
12:56 AM Mar 30, 2017 | Deepika.com